Connect with us

Kerala

മുക്കുപണ്ടം പണയം വെച്ച് വായ്പാത്തട്ടിപ്പ്; പ്രതി പിടിയില്‍

മാന്താനത്തുള്ള ഗീതാഞ്ജലി ധനകാര്യ സ്ഥാപനത്തിലാണ് പ്രതി നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്

Published

|

Last Updated

പത്തനംതിട്ട | സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടേ മുക്കാല്‍ ലക്ഷത്തോളം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന എന്‍ എസ് എസ് കോളജിന് സമീപം പടിഞ്ഞാറെ പുത്തന്‍ പുരയില്‍ വീട്ടില്‍ ദില്‍ജിത് ഡി (26) ആണ് കീഴ്വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. കുന്നന്താനം മാന്താനം കോളനിപ്പടി ഗീതാഞ്ജലി വീട്ടില്‍ രാമചന്ദ്രന്‍ പിള്ളയുടെ മാന്താനത്തുള്ള ഗീതാഞ്ജലി ധനകാര്യ സ്ഥാപനത്തിലാണ് പ്രതി നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.

ഈ വര്‍ഷം മേയ് 20 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഇത്തരത്തില്‍ വായ്പയെടുത്തത്.16ന് രാമചന്ദ്രന്‍പിള്ള സ്റ്റേഷനിലെത്തി മൊഴി നല്‍കുകയും കീഴ്വായ്പ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അന്വേഷണം ആരംഭിച്ച പോലീസ്, പ്രതിയെ മാന്താനത്ത് നാട്ടുകാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്ഥാപനത്തിലെത്തി അംഗീകൃത അ്രൈപസറെക്കൊണ്ട് ആഭരണങ്ങള്‍ പരിശോധിപ്പിച്ച് മുക്കുപണ്ടമാണെന്ന് ഉറപ്പാക്കി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കോട്ടയം ഈസ്റ്റ്, തൃക്കൊടിത്താനം, ചങ്ങാനാശ്ശേരി, നെടുമുടി പോലീസ് സ്റ്റേഷനുകളില്‍ വിശ്വാസവഞ്ചന, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായി, ജാമ്യത്തില്‍ കഴിഞ്ഞുവരികയാണെന്നും ബോധ്യമായി.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.