Qatar World Cup 2022
ക്രൊയേഷ്യ- ജപ്പാന്‍ നിശ്ചിത സമയം സമനിലയിൽ; അധിക സമയത്തേക്ക് നീണ്ടു
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ദോഹ | ഖത്വര്‍ ലോകകപ്പിലെ ക്രൊയേഷ്യ- ജപ്പാൻ പ്രിക്വാര്‍ട്ടറിന്റെ നിശ്ചിത സമയം സമനിലയിൽ പിരിഞ്ഞു. അധിക സമയത്തേക്ക് നീണ്ടിരിക്കുകയാണ് മത്സരം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ആദ്യ പകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാന്‍ മുന്നിലായിരുന്നു. 43ാം മിനുട്ടില്‍ ഡെയ്‌സന്‍ മയിദയാണ് ഗോളടിച്ചത്. കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച ബോള്‍ ഇടങ്കാലനടിയിലൂടെ അദ്ദേഹം ക്രൊയേഷ്യന്‍ ഗോള്‍ പോസ്റ്റ് ഭേദിക്കുകയായിരുന്നു. എന്നാൽ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സമനില ഗോള്‍ നേടാന്‍ ക്രൊയേഷ്യക്ക് സാധിച്ചു. 55ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചാണ് അത്യുഗ്രന്‍ ഹെഡറിലൂടെ ഗോള്‍ നേടിയത്. ദേയന്‍ ലോവ്‌റെന്റെ ലോംഗ് ക്രോസിന് തലവെക്കുകയായിരുന്നു അദ്ദേഹം.
ഇരുടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ നിഴലിച്ചു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജപ്പാനായിരുന്നു മുന്നില്‍. കരുത്തരായ ജര്‍മനിയെയും സ്‌പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ജപ്പാന്‍ പ്രിക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. അതേസമയം, കണക്കിലെ കളിയിലാണ് ക്രൊയേഷ്യ അവസാന 16ലെത്തിയത്. കഴിഞ്ഞ റഷ്യൻ ലോകകപ്പിലെ റണ്ണേഴ്സ് അപ്പാണ് ക്രൊയേഷ്യ.