puja at ponnambalamett
പൊന്നമ്പല മേട്ടിൽ അനധികൃത പൂജ: ഒന്നാം പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി
ഇയാൾ അടക്കം ആറ് പേരെക്കൂടി പിടികൂടാനുണ്ട്.

പത്തനംതിട്ട| പൊന്നമ്പല മേട്ടിൽ കടന്ന് കയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒന്നാം പ്രതി നാരായൺ സ്വാമി മുൻകൂർ ജാമ്യാപേക്ഷ നൽകി. പത്തനംതിട്ട സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഏറെ വിവാദമായ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ വനം വകുപ്പ് തടസ്സ ഹരജി നൽകിയിട്ടുണ്ട്.
നിലവിൽ മൂന്ന് പ്രതികളെയാണു അറസ്റ്റു ചെയ്തിട്ടുള്ളത്. ഇയാൾ അടക്കം ആറ് പേരെക്കൂടി പിടികൂടാനുണ്ട്. മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രധാന പ്രതികൾക്ക് പൊന്നമ്പലമേട്ടിലേക്ക് എത്താൻ വഴി കാണിച്ച് കൊടുത്ത വനം വകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരും ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണനും നേരത്തേ അറസ്റ്റിലായെങ്കിലും പ്രധാന പ്രതികളെ പിടികൂടാൻ കഴിയാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
നാരായണ സ്വാമി ഡൽഹിയിലുണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും വനം വകുപ്പ് ഇയാളെ പിടികൂടാൻ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്. പ്രതിക്ക് മുൻകൂർ ജാമ്യം അവസരമൊരുക്കുകയാണെന്നും ആക്ഷേപമുണ്ട്.
ശബരിമലയുടെ മൂലസ്ഥാനമായി കരുതുന്ന പൊന്നമ്പലമേട്ടിൽ കടന്നുകയറിയുള്ള അനധികൃത പൂജയെ അതീവ ഗൗരവത്തോടെയാണ് ദേവസ്വം ബോർഡും വിശ്വാസികളും കാണുന്നത്. ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് കർശനമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിട്ടുള്ളത്.