Connect with us

National

ഗെലോട്ടിനെ വെട്ടി ഹൈക്കമാന്‍ഡ്; അധ്യക്ഷ സ്ഥാനത്തേക്ക് മുകള്‍ വാസ്‌നികോ, ദിഗ് വിജയ സിംഗോ?

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഗെലോട്ട് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡിന്റെ മനം മാറ്റം

Published

|

Last Updated

ന്യൂഡല്‍ഹി|  പാര്‍ട്ടിയെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്‍മാറിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഗെലോട്ട് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡിന്റെ മനം മാറ്റം. ഗെലോട്ടിന് പകരം മുകള്‍ വാസ്‌നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

കേന്ദ്ര നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ഇന്ന് രാവിലേയും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാര്‍ട്ടി വിശ്വസ്തര്‍ക്കേ വിട്ടു നല്‍കൂയെന്നും ഗെലോട്ട് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡും നിലപാട് കടുപ്പിച്ചത്.

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയുന്നതിനായി ഗെലോട്ട് അനുകൂലികള്‍ നേരത്തേ യോഗം ചേര്‍ന്നിരുന്നു. ഗെലോട്ടിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു യോഗം. മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തുന്നതിനാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇതിനെ തടയിടുന്നതിനുള്ള നീക്കങ്ങള്‍ അവസാനവട്ടവും ഗെലോട്ട് പക്ഷത്ത് നടന്നു.