Saudi Arabia
ഹജ്ജ് സുരക്ഷാ സേന മക്കയിൽ പരേഡ് നടത്തി
ഹജ്ജ് സുരക്ഷാ സേന, ഭീകരവിരുദ്ധ സേന, വ്യോമസേന, അടിയന്തര സേന, റോഡ് സുരക്ഷ സേന, സ്പെഷന്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ഹജ്ജ് ഉംറ സേന തുടങ്ങിയവ അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു.
മക്ക | ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് മുന്നോടിയായി ഹജ്ജ് സുരക്ഷാ സേന പരേഡ് നടത്തി. ഹാജിമാർ പുണ്യ ഭൂമിയിൽ സുരക്ഷാ വലയത്തിലാണെന്ന് വിളംബരം ചെയ്യുന്നതായിരുന്നു സൈനികാഭ്യാസ പ്രകടനങ്ങൾ. തീർഥാടകരെ സേവിക്കുന്നതിലും ഹജ്ജ് വേളയിലെ സുരക്ഷാ വിഷയങ്ങൾ നേരിടുന്നതിലും ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ഹജ്ജ് സുരക്ഷാ സേന സജ്ജമാണെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു.
ഹജ്ജ് സുരക്ഷാ സേന, ഭീകരവിരുദ്ധ സേന, വ്യോമസേന, അടിയന്തര സേന, റോഡ് സുരക്ഷ സേന, സ്പെഷ്യൽ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ഹജ്ജ് ഉംറ സേന തുടങ്ങിയവ അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളുടെ അത്യാധുനിക സൈനിക ഉപകരണങ്ങളും വാഹനങ്ങളും പ്രദർശിപ്പിച്ച പരേഡിന്റെ ഭാഗമായി, ആകാശത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ പ്രകടനങ്ങളും നടന്നു.
ചടങ്ങിൽ മദീന അൽ മുനവ്വറ റീജിയൻ ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ, മന്ത്രിമാർ, സുപ്രീം ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഹജ്ജ് അംഗങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.