Connect with us

governor arif mohammed khan

ഗവര്‍ണറുടെ നടപടി അതിരുകടന്നത്: മുസ്ലിം ലീഗ്

ഗവര്‍ണര്‍ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ അജൻഡ സംശയം ഉളവാക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.

Published

|

Last Updated

മലപ്പുറം | എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വി സി നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മറ്റ് ഒമ്പത് സര്‍വകലാശാല വി സിമാരോടും രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒരു വി സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യണ്ട്. അതേസമയം സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വി സി നിയമനങ്ങളില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും പോഷക സംഘടനകളും നിരവധി സമരങ്ങളാണ് സംഘടിപ്പിച്ചത്. ഈ വിഷയം ഉന്നയിച്ച് സര്‍വകലാശാലകള്‍ക്ക് മുന്നില്‍ യു ഡി എഫും സമരം സംഘടിപ്പിച്ചിരുന്നു. നിയമസഭയിലും പ്രതിപക്ഷം ശക്തമായ രീതിയില്‍ തന്നെ വിഷയം ഉന്നയിച്ചതുമാണ്. യു ഡി എഫിന്റെ നിരന്തമായ ആരോപണം ശരിവെക്കുന്നതാണ് സുപ്രീം കോടതി വിധി.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോയതിന്റെ അനന്തരഫലമാണ് ഈ വിധി എന്നതും ശ്രദ്ധേയമാണ്. വി സി നിയമനത്തില്‍ മാത്രമല്ല സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും യു ഡി എഫ് ആരോപണം ഉന്നയിച്ചിരുന്നു. എന്നിരുന്നാലും ഈ വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ അജൻഡ സംശയം ഉളവാക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു. അതേസമയം, ഗവർണറുടെ നീക്കത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വാഗതം ചെയ്തിട്ടുണ്ട്.

Latest