Connect with us

Wayanad

ഇഞ്ചി വില ഇടിഞ്ഞു; മുടക്കുമുതല്‍ നഷ്ടപ്പെട്ട് കര്‍ഷകര്‍

വിലയിലെ ഇടിവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചിക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി. 

Published

|

Last Updated

കല്‍പ്പറ്റ | വിലയിലെ ഇടിവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചിക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി. മുതല്‍ മുടക്കു പോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. 60 കിലോ ഗ്രാം വരുന്ന ചാക്കലെ പഴയ ഇഞ്ചിക്ക് 1,750 രൂപയും പുതിയ ഇഞ്ചിക്ക് 450- 500 രൂപയുമാണ് നിലവിലെ വില. 300 രൂപയില്‍ താഴെ വിലയുള്ള മുളയിഞ്ചി വാങ്ങുന്നതില്‍ കച്ചവടക്കാര്‍ വിമുഖത കാട്ടുകയുമാണ്.

പഴയ ഇഞ്ചി ചാക്കിന് കഴിഞ്ഞ വര്‍ഷം ഇതേസമയം 6,000 രൂപയായിരുന്നു വില. രണ്ട് മാസം മുമ്പ് ഇത് 2,600 ആയിരുന്നു. വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരില്‍ ഏറെയും വിളവെടുപ്പ് നടത്തിയിരുന്നില്ല. എന്നാല്‍, കൃഷിക്കാരുടെ കണക്കുകൂട്ടലിന് വിപരീതമായി ഇഞ്ചിവില ഗണ്യമായി കുറഞ്ഞു. അതോടൊപ്പം, സ്ഥലത്തിന്റെ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ ഇഞ്ചി വിളവെടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുമായി.

പുതിയ ഇഞ്ചി വിലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 ശതമാനം കുറവാണ് ഉണ്ടായത്. ജൂലൈയില്‍ പുതിയ ഇഞ്ചി ചാക്കിന് 1,000 രൂപയായിരുന്നു വില. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാന വിപണികളുടെ പ്രവര്‍ത്തനം ഭാഗികമായതിനാല്‍ ഇഞ്ചി കയറിപ്പോകാത്തതാണ് ഇപ്പോഴത്തെ വിലക്കുറവിന്റെ കാരണങ്ങളിലൊന്ന്. ഡിമാന്റ്, സപ്ലൈ എന്നീ വിപണി ഘടകങ്ങള്‍ക്കൊപ്പം ചലിക്കുന്നതാണ് ഇഞ്ചി വില. 2014ല്‍ ഇഞ്ചി കിലോഗ്രാമിന് 150 രൂപ വിലയെത്തിയിരുന്നു.

മൂപ്പെത്തിയിട്ടും പറിക്കാതെ ഇട്ടിരിക്കുന്നതാണ് പഴയ ഇഞ്ചിയെന്ന് അറിയപ്പെടുന്നത്. പഴയ ഇഞ്ചിയില്‍ നിന്നു മുളപൊട്ടി ഉണ്ടാകുന്നതാണ് മുളയിഞ്ചി. മുളയിഞ്ചിയുടെ പാവ് വളരുന്ന മുറക്ക് പഴയ ഇഞ്ചിയുടെ തൂക്കം കുറയും. പഴയ ഇഞ്ചിയാണ് മുളയിഞ്ചിയുടെ ആഹാര സ്രോതസ്സ്. രോഗ- കീടബാധയേറ്റ പാടങ്ങളില്‍ നിന്നുള്ളതാണ് നിലവില്‍ വിപണികളിലെത്തുന്ന പുതിയ ഇഞ്ചി.
ഇഞ്ചിവിലയിലെ കുറവുമൂലം കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് കര്‍ണാടകയിലെ ഹെഗ്ഗഡദേവന്‍ കോട്ടക്ക് സമീപം കൃഷി നടത്തുന്ന പുല്‍പ്പള്ളി ഇലക്ട്രിക് കവല കൈനികുടി പീറ്റര്‍ പറഞ്ഞു.
ഇഞ്ചിക്കൃഷി ചെലവ് ഓരോ വര്‍ഷവും ഉയരുകയാണ്. ഒരേക്കറില്‍ ഇഞ്ചി കൃഷി ചെയ്യുന്നതിന് ആറ് ലക്ഷം രൂപ വരെയാണ് ചെലവ്. ഒരേക്കര്‍ കരഭൂമിക്ക് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് 18 മാസത്തേക്ക് പാട്ടം. ജലസേചന സൗകര്യമുള്ള വയല്‍ ഏക്കറിന് ഒന്നര ലക്ഷം രൂപ വരെ പാട്ടമായി നല്‍കണം. വിത്ത്, ചാണകം, പുതയിടല്‍, ജലസേചനത്തിനുള്ള മരാമത്ത് പണികള്‍, പണിക്കൂലി എന്നീ ഇനങ്ങളിലും വലിയ തുക മുടക്കണം.

ഇഞ്ചിപ്പാടത്തെ പണിക്ക് തദ്ദേശ തൊഴിലാളികളില്‍ പുരുഷന്‍മാര്‍ക്ക് 500ഉം സ്ത്രീകള്‍ക്ക് 400ഉം രൂപയാണ് ചെലവില്ലാതെ ദിവസക്കൂലി. കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്ക് ഇതില്‍ക്കൂടുതല്‍ കൂലി നല്‍കണം. ഭക്ഷണ- താമസ സൗകര്യവും ഒരുക്കണം.
കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗര്‍, കുടക്, ഷിമാഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തില്‍ നിന്നുളള കര്‍ഷകരുടെ ഇഞ്ചിക്കൃഷി. ഒറ്റക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിന് വരും. ഏതാനും വര്‍ഷങ്ങളായി തദ്ദേശീയരും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്.

മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാല്‍ മാത്രമാണ് ഇഞ്ചിക്കൃഷി ലാഭകരമാകുക. വെള്ളപ്പൊക്കം, വരള്‍ച്ച, മാരകമായ രോഗബാധ എന്നിവയുടെ അഭാവത്തില്‍ ഏക്കറില്‍ 18,000 കിലോഗ്രാം (300 ചാക്ക്) ഇഞ്ചിയാണ് ശരാശരി വിളവ്. മണ്ണിന്റെ ഗുണവും മികച്ച പരിപാലനവും ഉയര്‍ന്ന വിളവിന് സഹായകമാണ്. ഏക്കറില്‍ 30,000 കിലോഗ്രാം വരെ വിളവ് ലഭിക്കുന്നവര്‍ കര്‍ഷകര്‍ക്കിടയില്‍ കുറവല്ല.

മെച്ചപ്പെട്ട വിളവും ചാക്കിന് 3,000 രൂപ വിലയും ലഭിച്ചാല്‍ കൃഷി ലാഭകരമാകുമെന്ന് മൈസൂരു ജില്ലയിലെ കണ്ണമ്പാടിക്ക് സമീപം കൃഷിയുളള ബത്തേരി ഇരുളം അങ്ങാടിശേരി കൊല്ലിയില്‍ ജോര്‍ജ് പറഞ്ഞു.

---- facebook comment plugin here -----

Latest