Connect with us

Kerala

വീട്ടുമുറ്റത്ത് കടപ്പാക്കല്ല് പാകുന്നതിന് പണം വാങ്ങി തട്ടിപ്പ്; ഇരട്ടക്കൊലപാതക കേസിലെ പ്രതി റാന്നിയില്‍ അറസ്റ്റില്‍

തൃശൂര്‍ മുകുന്ദപുരം കൊടകര കാവുംതറ കളപ്പുരയ്ക്കല്‍ ശിവദാസന്‍ കെ കെ (44) ആണ് റാന്നി പോലീസിന്റെ വലയിലായത്.

Published

|

Last Updated

പത്തനംതിട്ട | വീട്ടുമുറ്റത്ത് കടപ്പാക്കല്ല് പാകുന്നതിന് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് ഇരട്ടക്കൊലപാതക കേസിലും പ്രതി. തൃശൂര്‍ മുകുന്ദപുരം കൊടകര കാവുംതറ കളപ്പുരയ്ക്കല്‍ ശിവദാസന്‍ കെ കെ (44) ആണ് റാന്നി പോലീസിന്റെ വലയിലായത്. ഭാര്യയെയും കാമുകനെയും തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍.

റാന്നി പഴവങ്ങാടി ചെല്ലക്കാട് തേരിട്ടമട കുളമടയില്‍ ചെറിയാനിക്കുഴിയില്‍ രാജന്‍ എബ്രഹാം (62) എന്നയാളുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. രാജന്റെയും സുഹൃത്ത് ടൈറ്റസ് മാത്യുവിന്റെയും കൈയില്‍ നിന്നും ആകെ 3,10,000 രൂപ, വീടിന്റെ മുറ്റം കടപ്പാക്കല്ല് പാകാമെന്നു വാക്കുകൊടുത്തു വാങ്ങിയ ശേഷം പണി പൂര്‍ത്തിയാക്കിയില്ലെന്നതാണ് പരാതി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് രാജന്റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും ഈ വര്‍ഷം ഫെബ്രുവരി 27ന് 2,10,000 രൂപ പണമായും, സുഹൃത്തിന്റെ ബേങ്ക് അക്കൗണ്ടിലൂടെ 2022 ഫെബ്രുവരി മൂന്നിന് ഒരു ലക്ഷം രൂപയും കൈപ്പറ്റിയ പ്രതി പണി പൂര്‍ത്തിയാക്കാതെ മുങ്ങുകയായിരുന്നു.

പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ റാന്നി എസ് എച്ച് ഒ. എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ കൊടകരയില്‍ നിന്നും ശിവദാസനെ കസ്റ്റഡിയിലെടുത്തു. രാത്രി അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ പണം വാങ്ങി പണി ചെയ്യാതെ തട്ടിപ്പ് നടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂട്ടത്തില്‍, 2017 ല്‍ നടത്തിയ ഇരട്ടക്കൊലപാതകത്തെ കുറിച്ചും വെളിപ്പെടുത്തി. ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊന്നതിന് എറണാകുളം കുറുപ്പം പടി പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. രണ്ട് മക്കളുമൊത്ത് കൊടകരയില്‍ താമസിച്ചുവരികയാണ് ഇയാള്‍.

കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത്, കടപ്പാക്കല്ല് പോകുന്ന പണി കരാര്‍ എടുത്ത് നടത്തുമെന്ന് നോട്ടീസ് പരസ്യം ചെയ്തുവന്ന ഇയാള്‍ റാന്നിയില്‍ ഒരു പള്ളിയില്‍ ഇത്തരത്തില്‍ പണി ചെയ്ത് വിശ്വാസ്യത നേടിയിരുന്നു. ഒരുപാട് പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായതായി പറയപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പോലീസിന് നിര്‍ദേശം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ കൂടാതെ എസ് ഐ. ശ്രീജിത്ത് ജനാര്‍ദനന്‍, സി പി ഒമാരായ എല്‍ ടി ലിജു, അജാസ് മോന്‍, ബിജു മാത്യു എന്നിവരാണ് ഉള്ളത്.