fact check
FACT CHECK: പരുക്കേറ്റ കൈയുമായി സംസാരിക്കുന്ന പെണ്‍കുട്ടി; അക്രമി മുസ്ലിമെന്ന് പ്രചാരണം, സത്യാവസ്ഥയറിയാം
ഭരണമില്ലാത്തയിടങ്ങളിലെല്ലാം ഇത്തരം വ്യാജ പ്രചാരണങ്ങളാണ് സംഘ്പരിവാരത്തിന്റെ പ്രധാന ആയുധം.
കൈക്ക് പരുക്കേറ്റ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഈ പെണ്‍കുട്ടിയെ ആക്രമിച്ചത് മുസ്ലിം യുവാവാണെന്നാണ് പ്രചാരണം. പശ്ചിമ ബംഗാളിലാണ് സംഭവം. ബംഗാളിലെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിംകള്‍ അപമാനിക്കുന്നുവെന്നും മമത സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്നുമാണ് പ്രചാരണത്തിന്റെ കാതല്‍. ഇതിലെ സത്യാവസ്ഥയറിയാം :
അവകാശവാദം : പശ്ചിമ ബംഗാളിലെ ഫലാകാട്ടയില്‍ കൊച്ച്ബിഹാറില്‍ മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ട് ഫയാസ് അഹ്മദ് എന്നയാൾ ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചിരിക്കുന്നു. ആലിപൂര്‍ ദോര്‍ കോളജിന് മുന്‍വശത്ത് വെച്ചായിരുന്നു അക്രമം. (ട്വിറ്ററില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ നിന്ന്. പെണ്‍കുട്ടി ഹിന്ദുവാണെന്ന് കാണിക്കാന്‍ ഇംഗ്ലീഷ് അക്ഷരം എച്ച് ആണ് പോസ്റ്റില്‍ ഉപയോഗിച്ചത്. യുവാവ് മുസ്ലിമാണെന്നതിന് എമ്മും).
യാഥാര്‍ഥ്യം : ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഹിന്ദുവല്ല. പോലീസ് എഫ് ഐ ആര്‍ പ്രകാരം ഫലാകാട്ടയിലെ ദുലാല്‍ ദുകാനിലുള്ള ഐനുല്‍ ഹഖിന്റെ മകള്‍ 20കാരിയായ അലീന യാസ്മീനെയാണ് ഫജദ്ദീന്‍ ഹുസൈന്‍ എന്നയാള്‍ ആക്രമിച്ചത്. പ്രതി നല്‍കിയ അഡ്വാന്‍സ് യാസ്മീന്‍ നിരസിച്ചതാണ് ആക്രമണത്തിനുള്ള കാരണമായി പറയുന്നത്. ഇരുവരും ഒരേ സമുദായക്കാരാണ്. ബംഗാളിലെ ദി ടെലഗ്രാഫ്, ആനന്ദ് ബസാര്‍ പത്രിക അടക്കമുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ചുരുക്കത്തില്‍, വ്യക്തിവിരോധത്തിന്റെ പേരിലുള്ള ഒരേ സമുദായത്തില്‍ പെട്ടവരുടെ ആക്രമണമാണ് വര്‍ഗീയ നിറം നല്‍കി മുതലെടുക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഭരണമില്ലാത്തയിടങ്ങളിലെല്ലാം ഇത്തരം വ്യാജ പ്രചാരണങ്ങളാണ് സംഘ്പരിവാരത്തിന്റെ പ്രധാന ആയുധം.