Connect with us

lulu home

വൈകല്യത്തെ തോൽപ്പിച്ച സലാം കുമാറിന് സ്വപ്ന സാക്ഷാത്കാരം; പുതിയ വീടും ആംബുലൻസും നൽകി എം എ യൂസഫലിയുടെ സ്നേഹാദരം

ലുലു ഹോം എന്നാണ് വീടിന് സലാം കുമാർ നൽകിയിരിക്കുന്ന പേര്.

Published

|

Last Updated

പത്തനംതിട്ട | റാന്നി നാറാണംമൂഴിയിലെ ഉന്നത്താനി ലക്ഷംവീട് കോളനിയിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍നിന്ന് അടച്ചുറപ്പുള്ള മികച്ച സൗകര്യങ്ങളുള്ള വീട്ടിലേക്ക് ചുവടുവയ്ക്കുമ്പോൾ സലാം കുമാറിൻ്റെയും അമ്മ ഉഷയുടെയും കണ്ണുനിറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള പുത്തൻ വീട് സ്വന്തം. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ  സഹായത്താൽ ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരം. അധികമാരും തിരിഞ്ഞുനോക്കാതിരുന്ന സലാമിന്റെ ജീവിതത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സഹായമെത്തിയതോടെ അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ മാസങ്ങൾക്കുള്ളിൽ നടപ്പായി. സലാം കുമാറിന്റെ വീടെന്ന സ്വപ്നം സഫലമായി, നാടിന് ഒരു ആംബുലൻസും.

സ്വന്തമായി സുരക്ഷിതത്വമുള്ള വീട് പോലും ഇല്ലാതിരുന്നിട്ടും സമൂഹിക സേവനത്തിനിറങ്ങിയ സലാംകുമാറിന് യൂസഫലിയുടെ സമ്മാനമായിട്ടാണ് അടച്ചുറപ്പുള്ള വീട്. ശാരീരിക വൈകല്യമുള്ള സലാമിന് ഉപയോഗിക്കാൻ സൗകര്യത്തിനുള്ള രീതിയിലാണ് വീട്ടിലെ സ്വിച്ച് ബോർഡുകൾ മുതൽ പൂട്ട് വരെ നിർമിച്ചത്. 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വീടിന്റെ താക്കോൽ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയുടെ സെക്രട്ടറി ഇ എ ഹാരീസ്, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജ്യനൽ ഡയറക്ടർ ജോയി ഷഡാനന്ദന്‍, ഫിനാൻസ് ജനറൽ മാനേജർ സിബി തോമസ്, ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവർ ചേർന്ന് സലാം കുമാറിന് കൈമാറി. സലാം കുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള ആംബുലൻസും എം എ യൂസഫലി അദ്ദേഹത്തിൻ്റെ നാടായ നാറാണംമൂഴിക്ക് കൈമാറി.

ആരും സഹായത്തിനില്ലാത്ത കുടുംബത്തോട് എം എ യൂസഫലിയുടെ കാണിച്ച കരുണ ഏറെ വിലപ്പെട്ടതാണെന്നും ജീവിതം മുഴുവൻ അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദിയും പ്രാർഥനയും ഉണ്ടാകുമെന്നും സലാമിന്റെ അമ്മ ഉഷ പറഞ്ഞു. സലാമിന്റെ സഹോദരി സബീന, സബിൻ എന്നിവരും എം എ യൂസഫലിക്ക് കൂപ്പുകൈകളോടെ നന്ദി അറിയിച്ചു. ലുലു ഹോം എന്നാണ് വീടിന് സലാം കുമാർ നൽകിയിരിക്കുന്ന പേര്. വീടിന്റെ മുൻവശത്ത് എം എ യൂസഫലിയുടെ ചിത്രവും സലാം കുമാർ ആദരസൂചകമായി സ്ഥാപിച്ചിട്ടുണ്ട്.

പോളിയോ ബാധിതനായി അരക്ക് താഴെ തളര്‍ന്ന സലാംകുമാര്‍ കൊവിഡ് കാലത്ത് പത്തനംതിട്ടയുടെ മലയോര മേഖലയിലെ പോരാളി ആയിരുന്നു. കൊവിഡ് രോഗികളുടെ അടുത്തേക്ക് ആരും അടുക്കാന്‍ മടിച്ചിരുന്ന കാലത്ത് ശാരീരിക വെല്ലുവിളികളെ മറികടന്നാണ് സലാംകുമാര്‍ സ്വന്തം വാഹനത്തില്‍ കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നും രോഗികളെ നാട്ടിലെത്തിച്ചു. പ്രത്യേകം തയാറാക്കിയ വാഹനത്തിലായിരുന്നു സലാമിന്റെ പൊതുസേവനം. മൂവായിരത്തിലധികം പേർക്ക് സലാം കുമാറിന്റെ സേവനം തണലായി. പരിമിതകളില്ലാത്ത ഈ ജനസേവനത്തിനുള്ള ഇച്ഛാശക്തിയെ പ്രകീർത്തിച്ചാണ് എം എ യൂസഫലിയുടെ സഹായം സലാമിനെ തേടിയെത്തിയത്. കൊവിഡ് കാലത്ത് വൈകല്യത്തെ മറികടന്ന് പത്തനംതിട്ടയുടെ മലയോര മേഖലയിലൂടെയുള്ള സലാമിന്റെ സന്നദ്ധപ്രവർത്തനം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, വാർഡ് അംഗങ്ങളായ പ്രസന്ന സോമൻ, സോണിയ മനോജ്, സന്ധ്യ അനിൽകുമാർ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം മിഥുൻ മോഹൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.