National
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനം; രാജ്യത്ത് ആദ്യം
തീരുമാനം പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍. നിയമത്തിൻെറ കരട് തയ്യാറാക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി
ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തീരുമാനം. ഐകകണ്‌ഠേനയാണ് യോഗം ഇക്കാര്യം അംഗീകരിച്ചത്. ഇതിനായി സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിക്കാനും തീരുമാനമായി. ഈ സമിതി ഈ നിയമത്തിന്റെ കരട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതൊടെ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടി തുടങ്ങിയ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.
ഉത്തരാഖണ്ഡ് സൈനിക മേധാവിത്വമുള്ളതും രണ്ട് രാജ്യാന്തര അതിര്‍ത്തികള്‍ പങ്കിടുന്നതുമായ സംസ്ഥാനമാണെന്നും അതിനാല്‍ ഏക സിവില്‍ കോഡ് പോലുള്ള നിയമം ആവശ്യമാണെന്നും ധമി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരി 12ന് സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ധമി വ്യക്തമാക്കിയിരുന്നു.
47 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷത്തോടെയാണ് ബിജെപി ഉത്തരാഖണ്ഡില്‍ ഇത്തവണ സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസിന് 19 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. ബിഎസ്പിക്കും സ്വതന്ത്രര്‍ക്കും 2 സീറ്റ് വീതമാണ് ലഭിച്ചത്.