Connect with us

Kerala

തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദ്ദിച്ച സംഭവം: സിഐയ്ക്ക് സസ്‌പെന്‍ഷന്‍

തെന്‍മല സിഐ ആയിരുന്ന വിശ്വംഭരനാണ് പരാതിയുടെ രസീത് ചോദിച്ച രാജീവിനെ കരണത്തടിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| കൊല്ലം തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ സിഐയ്ക്ക് സസ്‌പെന്‍ഷന്‍. തെന്‍മല സിഐ ആയിരുന്ന വിശ്വംഭരനാണ് പരാതിയുടെ രസീത് ചോദിച്ച രാജീവിനെ കരണത്തടിച്ചത്. ‘ഇതാകരുത് പോലിസ്’ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് രാജീവിന്റെ ദുരിതം പുറത്ത് വന്നത്. സിഐയ്‌ക്കെതിരായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചതും വിവാദമായിരുന്നു. തെന്‍മല സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പോലീസിനെ വിമര്‍ശിച്ചിരുന്നു.

ഫെബ്രുവരി മൂന്നിനാണ് സംഭവമുണ്ടായത്. മുഖത്തടിക്കുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പോലീസ് രാജിവിനെയും കൊണ്ട് അടിച്ച ദൃശ്യം മായ്ക്കാന്‍ തെന്‍മലയിലെ മൊബൈല്‍ ഫോണ്‍ കടകളിലെല്ലാം കയറിയിറങ്ങി. പിന്നീട് സ്റ്റേഷന്‍ ആക്രമിച്ചെന്ന കള്ളക്കേസുമെടുത്തു. സംഭവം വന്‍ വിവാദമായതോടെ കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി സംഭവം അന്വേഷിച്ചു. സിഐ വിശ്വംഭരനും എസ്‌ഐയ്ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും പോലീസ് സേനയ്ക്ക് തന്നെ ഇവരുടെ പ്രവര്‍ത്തി കളങ്കമായെന്നും റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സിഐയെ സംരക്ഷിച്ചു.

രാജീവ് ഒരു സന്നദ്ധ സംഘടനുടെ സഹായത്തോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. രസീത് ചോദിച്ചതിന് സ്റ്റേഷനില്‍ കെട്ടിയിട്ടതും ഉപദ്രവിച്ചതും കാടത്തമാണെന്ന് കോടതി വ്യക്തമാക്കി.

 

Latest