Covid Kerala
കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരം എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ൻമെന്റുകളുടെത് എല്ലാ ദിവസവും പുതുക്കും
വാക്സിനേഷന് മൂന്ന് കോടി ഡോസ് കടന്നു.
തിരുവനന്തപുരം | മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും കണ്ടെയ്ൻമെന്റ് സോണുകളും കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലും ജില്ലാ വെബ് സൈറ്റുകളിലും കൃത്യമായി പുതുക്കാതെ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസവും പുതുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ക്ക് നല്‍കും. ഇക്കാര്യം നിര്‍വഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനില്‍ നിന്നും ഐ ടി വിദഗ്ധനെ താല്‍ക്കാലികമായി നിയമിക്കും.
അതിനിടെ, ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ വാക്സിനേഷന് മൂന്ന് കോടി ഡോസ് കടന്നു. ഇന്ന് വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 28.73 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.30 ശതമാനവുമാണ്. നമ്മുടെ വാക്സിനേഷന് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന് ഒന്നാം ഡോസ് 41.45 ശതമാനവും (53,87,91,061) രണ്ടാം ഡോസ് 12.70 ശതമാനവുമാണ് (16,50,40,591). വാക്സിന് ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിനേഷനില്‍ തടസം നേരിട്ടിരുന്നു. എന്നാല്‍ ഇന്നലെ 10 ലക്ഷം ഡോസ് വാക്സിന് എത്തിയതോടെ ഇന്ന് മുതല്‍ വാക്സിനേഷന് കാര്യമായി നടന്നു വരികയാണ്. കൊവിഷീല്‍ഡ്/ കൊവാക്സിന് എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കേണ്ടതാണ്. രണ്ട് വാക്സിനുകളും മികച്ച ഫലം തരുന്നവയാണ്. കൊവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ചകള്‍ക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ പൂർണ യോജിപ്പാണ്. അക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര ഗവര്‍മെന്റുമായി ബന്ധപ്പെടും.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 9,654 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 8,852 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പിഴയായി 18,85,800 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.