Connect with us

National

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല; വ്യോമയാന മന്ത്രി

ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ ആണ് മന്ത്രിയുടെ പ്രതികരണം

Published

|

Last Updated

ന്യൂഡല്‍ഹി | വിമാന ടിക്കറ്റ് നിരക്കുകള്‍ എപ്പോഴും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. സീസണ്‍ അനുസരിച്ച് ടിക്കറ്റ് ഡിമാന്‍ഡിലുണ്ടാകുന്ന മാറ്റത്തിന് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ ആണ് മന്ത്രിയുടെ പ്രതികരണം. വിമാനക്കമ്പനികള്‍ ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നതിനെതിരെ വ്യാപകമായ പരാതികള്‍ നിലനില്‍ക്കുകയാണ്.

വ്യോമയാന മേഖലയില്‍ ‘അസാധാരണ സാഹചര്യങ്ങള്‍’ ഉണ്ടാകുമ്പോള്‍ ഇടപെടാനും നിരക്കുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. കോവിഡ് -19 പാന്‍ഡെമിക്, മഹാകുംഭമേള, പഹല്‍ഗാം ആക്രമണം, ഇന്‍ഡിഗോ പ്രതിസന്ധി തുടങ്ങിയ സാഹചര്യത്തില്‍ ഈ അധികാരം കേന്ദ്രം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാകാലത്തും നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ വിമാന നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് ആവശ്യത്തില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സിവില്‍ ഏവിയേഷന്‍, വ്യോമയാന മേഖല വളരണമെങ്കില്‍, മത്സരം നിലനില്‍ക്കുകയും കൂടുതല്‍ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുകയും ചെയ്യണം. ഇതിനായി ആദ്യം ചെയ്യേണ്ടത് അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുക എന്നതാണ്.

വിമാന ടിക്കറ്റ് നിരക്ക് ചില സീസണുകളിലാണ് ഉയരുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് എന്ന പോലെ മിക്ക ആളുകള്‍ക്കും യാത്ര ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈ സെക്ടറില്‍ പ്രത്യേക ഡിമാന്‍ഡ് ഉണ്ടാകുന്നു. ഇവയെല്ലാം പ്രത്യേക സീസണുകളാണ്. ഒരു പ്രത്യേക മേഖലയ്ക്ക് ഒരു വര്‍ഷം മുഴുവന്‍ നിരക്കുകള്‍ പരിമിതപ്പെടുത്താന്‍ കഴിയില്ല. വിപണിയിലെ ഡിമാന്‍ഡും ലഭ്യതയുമാണ് വിമാനക്കൂലി സ്വാഭാവികമായി നിയന്ത്രിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest