IPL 2023
പൊരുതിയെങ്കിലും ജയിക്കാനാകാതെ കൊല്‍ക്കത്ത; ലക്‌നോ കുതിപ്പ് തുടരുന്നു
ഒരു റണ്‍സിനാണ് ലക്‌നോയുടെ ജയം.

കൊല്‍ക്കത്ത | ഐ പി എല്ലില്‍ പുറത്തേക്കുള്ള വഴി കൂടുതല്‍ തുറന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡന്‍ ഗാര്‍ഡനില്‍ കനത്ത പോരാട്ടം നടത്തിയതിന് ശേഷമാണ് ലക്‌നോ സൂപര്‍ ജയന്റ്‌സിന് മുന്നിൽ കൊൽക്കത്ത കീഴടങ്ങിയത്. ഒരു റണ്‍സിനാണ് ലക്‌നോയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ലക്‌നോ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണെടുത്തത്. കൊല്‍ക്കത്തയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് വരെയെത്തി. ഐ പി എല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമായിരുന്നു. കൊൽക്കത്തയുടെ തോൽവി രാജസ്ഥാൻ റോയൽസിന് ഗുണം ചെയ്യും.
കൊല്‍ക്കത്തന്‍ ഓപണര്‍മാരായ വെങ്കടേഷ് അയ്യരും ജേസണ്‍ റോയിയും മികച്ച തുടക്കം നല്‍കിയെങ്കിലും ലക്‌നോ സ്പിന്നര്‍മാരെ ഉപയോഗിച്ചതോടെ റണ്ണൊഴുക്ക് മന്ദഗതിയിലായി. കൂടുതൽ വിക്കറ്റുകള്‍ വീഴുകയും ചെയ്തു. ജേസണ്‍ 45 റൺസെടുത്തു. മധ്യനിരക്കാരൻ റിങ്കു സിംഗ് വന്നതോടെയാണ് പോരാട്ടം പുനരാരംഭിച്ചത്. റിങ്കു 33 ബോളിൽ 67 റൺസെടുത്തു. ലക്‌നോയുടെ രവി ബിഷ്‌ണോയ് നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. യാഷ് ഠാക്കൂറും രണ്ട് വിക്കറ്റ് നേടി.
ലക്‌നോയുടെ നിക്കോളാസ് പുരാന്‍ അര്‍ധ സെഞ്ചുറി (30 ബോളില്‍ 58 റണ്‍സ്) നേടി. ക്വിന്റന്‍ ഡി കോക്, പ്രേരക് മങ്കാദ് എന്നിവര്‍ യഥാക്രമം 28, 26 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ വൈഭവ് അറോറ, ശര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.