Idukki
ഇടുക്കിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് പിടിയില്‍
ദിവസങ്ങളായി പോലീസിനെ കബളിപ്പിച്ച് ഒളിവിലായിരുന്ന ബിനോയിയെ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പിടികൂടിയത്.
തൊടുപുഴ | ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്ന് താമസിക്കുന്ന വീടിന്റെ അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി മാണിക്കുന്നേൽ ബിനോയ് ഒടുവില്‍ പിടിയിലായി. ദിവസങ്ങളായി പോലീസിനെ കബളിപ്പിച്ച് ഒളിവിലായിരുന്ന ബിനോയിയെ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പിടികൂടിയത്. തമിഴ്‌നാട്ടിലാണെന്ന് തോന്നിപ്പിക്കാന്‍ അതിര്‍ത്തി പ്രദേശത്ത് ഒളിവിലായിരുന്നു ഇയാള്‍.
കാമാക്ഷി താമഠത്തിൽ സിന്ധുവിനെയാണ് അയൽവാസിയായ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. ഇയാളുടെ വീടിന്റെ അടുത്ത് ചക്കാലയ്ക്കൽ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരൻ മകനും താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിയുന്ന സിന്ധുവും ബിനോയിയുമായി അടുപ്പത്തിലായിരുന്നു.
സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാളുടെ പേരിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ എട്ട് കേസുകളുണ്ട്. അടിപിടി, ആക്രമണം തുടങ്ങിയ കേസുകളാണു കൂടുതലും.