Connect with us

Kerala

അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം; 22‍ാം സാക്ഷിയും കൂറുമാറി; ആകെ കൂറുമാറിയത് 12 പേർ

മധുവിനെ അറിയില്ലെന്നും പോലീസ് നിർബന്ധിച്ചത് കൊണ്ടാണ് ആദ്യമൊഴിയെന്നുമാണ് മുരുകൻ പുതിയ മൊഴി നൽകിയത്.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം. 22-ാം സാക്ഷി മുരുകൻ മണ്ണാർകാടാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി.

മധുവിനെ അറിയില്ലെന്നും പോലീസ് നിർബന്ധിച്ചത് കൊണ്ടാണ് ആദ്യമൊഴിയെന്നുമാണ് മുരുകൻ പുതിയ മൊഴി നൽകിയത്. പൊട്ടിക്കൽ പ്ലാന്റേഷനിലെ കയറ്റിറക്ക് തൊഴിലാളിയാണ് മുരുകൻ.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്ന മുരുകന്‍ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് മുരുകന് എതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തുടര്‍ച്ചയായുള്ള സാക്ഷികളുടെ കൂറുമാറ്റം മധു കേസില്‍ കുടുംബത്തിനും പ്രോസിക്യൂഷനും വലിയ തിരിച്ചടിയാവുകയാണ്.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയിലാണ് മധു വധക്കേസ് വിചാരണ.