Connect with us

Ongoing News

ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് തല കീഴായി മറിഞ്ഞു: നാല് പേര്‍ക്ക് ഗുരുതര പരുക്ക്

റസീനയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു.

Published

|

Last Updated

തിരുവല്ല | പത്തനംതിട്ടയില്‍ നിന്നും ഗര്‍ഭിണിയുമായി തിരുവല്ലയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മഞ്ഞാടിയില്‍ ഇരുമ്പ് പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എട്ടു മാസം ഗര്‍ഭിണിയായിരുന്ന സീതത്തോട് ചരിവുകാലായില്‍ വീട്ടില്‍ റസീന സെയ്ദു(27) മായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. റസീനയുടെ പിതൃ സഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതില്‍ നബീസ മുസ്തഫ (52), നബീസയുടെ മകള്‍ സാലിക (23), റസീനയുടെ ഭര്‍തൃ മാതാവ് പാറയ്ക്കല്‍ ഷാഹിദ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മഞ്ഞാടി ജങ്ഷനില്‍ ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തലകീഴായി മറിഞ്ഞ ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ നാല് പേരേയും ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. റസീനയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ റസീന ഐ സി യുവില്‍ തുടരുകയാണ്.

തലയ്ക്ക് സാരമായി പരിക്കേറ്റ ഷാഹിദയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നബീസയെയും സാലികയെയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്. പെരുനാട് സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

---- facebook comment plugin here -----

Latest