മാനന്തവാടി | വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച് ദേവിയുടെ വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ അപകടം. കാല്‍നടയായി വാള്‍കൊണ്ടു പോകുന്നതിനിടെയാണ് മൂന്ന് പേരെ ഓട്ടോറിക്ഷയിടിച്ചത്.
വാള്‍ എഴുന്നള്ളിച്ച കണ്ണന്‍ എന്ന ശങ്കരനാരായണന്‍ (31) നെ പരുക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരുക്കേറ്റ ഇയാൾ നിരീക്ഷണത്തില്‍ കഴിയുകയാണ്. സഹായികളായ രതീഷ് മാരാര്‍, സുന്ദരന്‍ എന്നിവരെയും ഓട്ടോയിടിച്ചെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വള്ളിയൂര്‍ക്കാവ് റോഡിലെ ശാന്തി നഗറില്‍ വെച്ചായിരുന്നു സംഭവം. കെ എല്‍ 08 എ എഫ് 502 നമ്പര്‍ ഓട്ടോറിക്ഷയാണ് അപകടം വരുത്തിയത്. ഓട്ടോറിക്ഷ സംഭവ സ്ഥലത്ത് നിന്ന് നിര്‍ത്താതെ പോയെങ്കിലും വാഹനം പിന്നീട് കസ്റ്റഡിയിലെടുത്തു.