plus two result
ഹയർ സെക്കൻഡറി ഫലം: പ്ലസ് ടുവിൽ 82.95 ശതമാനം വിജയം, വി എച്ച് എസ് ഇ 78.39 ശതമാനം
ഏറ്റവും കൂടുതൽ എ എപ്ലസ് മലപ്പുറം ജില്ലയിലാണ്.

തിരുവനന്തപുരം | ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ പ്ലസ് ടുവിൽ 82.95 ശതമാനം വിജയം. പരീക്ഷ എഴുതിയവരിൽ 3,120,05 പേർ ഉപരിപഠനത്തിന് അർഹത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 33,915 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണിത്. ഏറ്റവും കൂടുതൽ എ എപ്ലസ് മലപ്പുറം ജില്ലയിലാണ്. 4897 പേർ മലപ്പുറത്ത് എ എപ്ലസ് നേടി.
കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. 0.92 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. അതേസമയം, വി എച്ച് എസ് ഇയില്‍ 22,338 പേർ ഉപരിപഠനത്തിന് അർഹത നേടി. 78.39 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷമിത് 78.26 ശതമാനമായിരുന്നു. 0.9 ശതമാനം ആണ് വർധന. വി എച്ച് എസ് ഇയിൽ ഏറ്റവും കൂടുതല്‍ വിജയ ശതമാനം വയനാട് ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും.
വൈകുന്നേരം നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റുകൾ: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
മൊബൈൽ ആപ്പുകൾ: APHALAM 2023, iExaMS Kerala, PRD Live
ജൂൺ 21 മുതലാണ് സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ ആരംഭിക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ജൂൺ രണ്ട് മുതൽ പത്ത് വരെ ഓൺലൈനായി നടക്കും. ഹയർ സെക്കൻഡറിയിൽ ആകെ 4,32,436 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,14,379 പേർ പെൺകുട്ടികളും 2,18,057 ആൺകുട്ടികളുമാണ്. ഹയർസെക്കൻഡറി ടെക്‌നിക്കൽ വിഷയമായെടുത്ത് 1753 വിദ്യാർഥികളും ആർട്‌സ് വിഭാഗത്തിൽ 64 വിദ്യാർഥികളും പരീക്ഷ എഴുതിയിരുന്നു. സ്‌കോൾ കേരള വഴി പരീക്ഷ എഴുതിയ 34,786 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 19,698 വിദ്യാർഥികളും പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.