Connect with us

Kerala

കുടുംബം പോലും ഉപേക്ഷിച്ച് 30 വര്‍ഷം ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം ഒരു പത്രപ്രസ്താവന കൊണ്ട് പുറത്താക്കിയെന്ന് ലതിക സുഭാഷ്

Published

|

Last Updated

കോട്ടയം | പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയതിനോട് സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ച് മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. മുപ്പത് വര്‍ഷം ചോരയും നീരും കൊടുത്ത് കുടുബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്‌നേഹിച്ച പ്രസ്ഥാനം, ഒരു പത്രപ്രസ്താവന കൊണ്ട് പുറത്താക്കിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന്, ലക്ഷകണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താന്‍ വേണ്ടി നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ചതിനാണ് തന്നെ പുറത്താക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അധ്യായം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

മുപ്പത് വർഷം എന്റെ ചോരയും നീരും കൊടുത്ത് കുടുബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്നേഹിച്ച പ്രസ്ഥാനം…
ഒരു പത്രപ്രസ്താവന കൊണ്ട് ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നു. കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന്, ലക്ഷകണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയർത്താൻ വേണ്ടി നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ചതിനാണ് എന്നെ പുറത്താക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ അദ്ധ്യായം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല.
വനിതകൾ മുഖ്യമന്ത്രിമാരായി വരണമെന്നുള്ള ശ്രീ.രാഹുൽ ഗാന്ധിയുടെ ആഹ്വാനമോ, ഇത്തവണ സ്ത്രീകൾക്ക് കൂടുതൽ സീറ്റ് നൽകണമെന്നുള്ള ശ്രീമതി. സോണിയ ഗാന്ധിയുടെ ആവശ്യമോ അംഗീകരിക്കാതെ, അതിന് പുല്ലവില കൽപ്പിച്ചാണ് KPCC നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയത്.
സീറ്റ് വിഭജന കാര്യത്തിൽ യൂത്ത് കോൺഗ്രസ് , KSU മുതലായ പോഷക സംഘടനകൾക്ക് നൽകുന്ന തുല്യമായ പ്രാതിനിധ്യമാണ് കാലാ കാലങ്ങളായി കോൺഗ്രസ് നേതൃത്തോട് മഹിളാ കോൺഗ്രസ് ആവശ്യപെട്ട് കൊണ്ടിരുന്നത്.
20 % സീറ്റ് എന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തെ പൂർണ്ണമായും തള്ളി വനിതകൾക്ക് നാമ മാത്രമായ സീറ്റ് നൽകിയ KPCC നേതൃത്വത്തിനെതിരെ ആയിരുന്നു എന്റെ പ്രതിഷേധം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ പോലും പാടെ അവഗണിച്ചു കൊണ്ടുള്ള സ്ത്രീ വിരുദ്ധ നിലപാട് തുടർച്ചയായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതൃത്വനിരയെ മുൻകൂട്ടി അറിയിച്ചതിന് ശേഷം തന്നെയായിരുന്നു എന്റെ പ്രതിഷേധം.
എന്റെ സമരവും, പ്രതിഷേധവും കേവലം ലതികാ സുഭാഷ് എന്ന സ്ത്രീയുടെ സ്ഥാന ലഭ്യതയ്ക്കോ, സീറ്റിന് വേണ്ടിയുള്ളതോ അല്ല.
കാലങ്ങളായി സ്ത്രീകൾക്ക് നാമമാത്രവും, തീരെ ജയ സാദ്ധ്യത ഇല്ലാത്തതുമായ സീറ്റുകൾ നൽകി വഞ്ചിക്കുന്ന സ്ത്രീ വിരുദ്ധ നയമുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് , അതല്ലാതെ പാർട്ടിക്കെതിരെ ആയിരുന്നില്ല.
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആയിരകണക്കിന് സ്ത്രീ പ്രവർത്തകർക്കും, അതിനുമപ്പുറെ മുഴുവൻ സ്ത്രീ സമൂഹത്തിനും വേണ്ടിയാണ് ഈ സമരം.
കേരളത്തിലെ സ്ത്രീ സമൂഹത്തിനെതിരെയുള്ള നിലപാടിനെതിരെ പ്രതിഷേധിച്ച എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ സ്ത്രീ വിരുദ്ധ നയത്തിനെതിരെയുള്ള കേരള സമൂഹത്തിന്റെ പ്രതിഷേധം ഞാൻ സ്വതന്ത്യയായി മത്സരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളിൽ ജനം രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കുമെന്ന് നൂറ് ശതമാനം എനിക്ക് ഉറപ്പുണ്ട്.
കേരളീയ സ്ത്രീ സമൂഹവും ജനങ്ങളും നൽകുന്ന പിന്തുണയിലും, സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് മൂന്ന് പതിറ്റാണ്ടായി ഞാൻ നടത്തുന്ന പൊതുപ്രവർത്തനം പൂർവ്വാധികം ശക്തിയോടെ ചെയ്ത് ഞാൻ ജനങ്ങൾക്കിടയിൽ തന്നെ കാണും.
കാലം തെളിയിക്കട്ടെ ആരാണ് ശരി എന്നത്.
ജയ് ഹിന്ദ്

Latest