Connect with us

Articles

ആര്‍ ജി സി ബി: ആ നാമകരണം ജനാധിപത്യവിരുദ്ധം

Published

|

Last Updated

തിരുവനന്തപുരത്ത് ചാരിറ്റബിള്‍ സൊസൈറ്റിയായി 1990ല്‍ തുടങ്ങിയ സ്ഥാപനത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്ന പേരില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിച്ചത്. 2007ല്‍ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കി കേന്ദ്ര സര്‍ക്കാര്‍ അതിനെ പരിവര്‍ത്തനം ചെയ്തു. നഗരത്തിന്റെ ഹൃദയ ഭാഗത്ത് 20 ഏക്കര്‍ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ സര്‍ക്കാര്‍ വിട്ടുകൊടുത്തത്. ജഗതിയിലുള്ള മെയിന്‍ ക്യാമ്പസിനു പുറമെ മറ്റു രണ്ട് ക്യാമ്പസുകള്‍ കൂടി ഇന്ന് കേരളത്തില്‍ ആര്‍ ജി സി ബിക്ക് ഉണ്ട്. കേരളം നട്ടുവളര്‍ത്തിയ സ്ഥാപനമാണിത്. ആ സ്ഥാപനത്തിേലക്കാണ് കേന്ദ്രം ഏകപക്ഷീയമായി പുതിയ പേര് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ ആളുകളുടെ പേര് കൊടുക്കുന്നത് ഉചിതമാണ്. രാജീവ് ഗാന്ധിയുടെ നാമധേയത്തില്‍ സ്ഥാപനം അറിയപ്പെടുന്നതില്‍ ആരും എതിര്‍പ്പുന്നയിച്ചിട്ടില്ല. ശാസ്ത്ര പഠനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ യശസ്സ് ആഗോളതലത്തിലുയര്‍ത്തിയ ആരുടെയെങ്കിലും പേരിടുന്നതാണ് ഔചിത്യം. പ്രഫുല്ലചന്ദ്ര റേയും ജഗദീഷ് ചന്ദ്ര ബോസും ശ്രീനിവാസ രാമാനുജനും സി വി രാമനും മുതല്‍ ശകുന്തള ദേവിയും കല്‍പ്പന ചൗളയും വെങ്കി രാമകൃഷ്ണനും വരെയുള്ള ശാസ്ത്ര പ്രതിഭകളെ ആധുനിക ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട് എന്നതും ഓര്‍ക്കണം. ഈ സ്ഥാപനത്തെ രാഷ്ട്രീയ ലാക്കോടെ ഉപയോഗിക്കാനാണ് കേന്ദ്ര നീക്കം. അതുകൊണ്ട് മാത്രമാണ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ തിമിരം ബാധിച്ച തീരുമാനമാണിത്. ശാസ്ത്രാവബോധം വളര്‍ത്താന്‍ ഇന്ത്യന്‍ പൗരന് ഉത്തരവാദിത്വമുണ്ട് എന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് എന്ത് സംഭാവനയാണ് ഗോള്‍വാള്‍ക്കറില്‍ നിന്ന് ഉണ്ടായിട്ടുള്ളത്?
സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1940കളില്‍ ആര്‍ എസ് എസിന്റെ പരമോന്നത നേതാവായിരുന്നു ഗോള്‍വാള്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്നതല്ല തങ്ങളുടെ ധര്‍മം എന്നും തങ്ങളുടെ മതത്തിനു വേണ്ടി പോരാടുന്നതാണ് ആര്‍ എസ് എസിന്റെ കര്‍ത്തവ്യമെന്നും വ്യക്തമാക്കിയ ആളാണ് ഗോള്‍വാള്‍ക്കര്‍. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വതന്ത്ര ഇന്ത്യയില്‍ 1973 വരെ ആര്‍ എസ് എസിന്റെ സര്‍ സംഘ്ചാലകായി പ്രവര്‍ത്തിച്ച ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍ പോലും സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയിട്ടില്ല.

1950ല്‍ ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. വ്യക്തികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ജനാധിപത്യം എന്നാക്ഷേപിച്ച് ഗോള്‍വാള്‍ക്കര്‍ അതിനെ എതിര്‍ത്തു. മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടനയാകേണ്ടത് എന്ന് കരുതിയ വ്യക്തിയാണദ്ദേഹം. ജാതി വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനാണ് ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചത്.
സ്വതന്ത്ര ഇന്ത്യയില്‍ നാം നമുക്കുവേണ്ടി തയ്യാറാക്കി നല്‍കിയ ഭരണഘടന നിലനില്‍ക്കുകയും അതിന്‍ പ്രകാരം ഇന്ത്യക്കാരായ എല്ലാവരും സമന്മാരായ പൗരന്മാരായിരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ തന്നെയുള്ള ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും വിചാരധാരയിലൂടെ ഉദ്‌ബോധിപ്പിക്കുകയാണ് ഗോള്‍വാള്‍ക്കര്‍ ചെയ്തത്. ജാതിവ്യവസ്ഥയും അതിന്‍പ്രകാരമുള്ള വിവേചനങ്ങളും ആധുനിക ജനാധിപത്യ ഇന്ത്യയിലും തുടരണം എന്ന് വാദിച്ച് തുല്യത എന്ന മൗലികമായ ഭരണഘടനാ ആശയത്തിന് തന്നെ വിരുദ്ധമായി നിലകൊണ്ടാണ് അദ്ദേഹം സംഘ്പരിവാറിന്റെ ഗുരുജിയായി സ്ഥാനം നേടിയത്. ഹിറ്റ്‌ലറുടെ കീഴില്‍ ജര്‍മനിയില്‍ നടന്ന വംശഹത്യയില്‍ നിന്ന് ഇന്ത്യക്ക് വിലപ്പെട്ട പാഠം ഉള്‍ക്കൊള്ളാനുണ്ട് എന്നെഴുതിയ ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്.

ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അത്തരം വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്നത് വിരോധാഭാസമാണ്. അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്‌കൃതത്വത്തിന്റെയും വക്താവായി നിലകൊണ്ട ഒരാളുടെ പേരില്‍ മനുഷ്യ നന്മക്കുതകുന്ന ഒരു ശാസ്ത്ര സ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കണം. അവിവേകപൂര്‍ണമായ ഈ തീരുമാനത്തില്‍ നിന്ന് രാജ്യ താത്പര്യത്തിന്റെ പേരില്‍ പിന്മാറണം.
കേരളത്തിന്റെ കുഞ്ഞാണ് ആര്‍ ജി സി ബി. അതുകൊണ്ടുതന്നെ അതിന്റെ വികസന ഘട്ടത്തില്‍ പേര് തീരുമാനിക്കുന്നത് കേരളത്തിന്റെ കൂടി അഭിപ്രായം മാനിച്ചുകൊണ്ടാകണം. അതാണ് ജനാധിപത്യ മര്യാദ.

കേരള മുഖ്യമന്ത്രി

Latest