Kerala
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വലിയ രാഷ്ട്രീയ പ്രതിരോധത്തില്‍ മുസ്ലിം ലീഗ്
കോഴിക്കോട് | കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം എല്‍ എ എം സി ഖമറുദ്ദീന്‍ അറസ്റ്റിലായതോടെ പ്രതിരോധത്തിലായി യു ഡി എഫും മുസ്ലിം ലീഗും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗിനും മുന്നണിക്കുമേറ്റ വലിയ പ്രഹരമായാണ് ഖമറുദ്ദീന്റെ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പ്രധാന പരാതിക്കാരെല്ലാം ലീഗ് പ്രവര്‍ത്തകരും അനുഭാവികളുമാണ്. കേസില്‍ ഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങള്‍ ലീഗ് ജില്ലാ ഭാരവാഹിയും ഇ കെ വിഭാഗം സുന്നി നേതാവുമാണ്. ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നില്‍ കണ്ടും ഇവരുടെ വാക്കുകള്‍ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാര്‍ ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചത്. തട്ടിപ്പിന് ഇരയായവരില്‍ ഏറെയും സ്ത്രീകളാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ള സാധാരണക്കാര്‍ ഇതില്‍പ്പെടും. ഈ സാഹചര്യത്തില്‍ ലീഗ് നേതൃത്വം വിഷയത്തില്‍ മറുപടി നല്‍കേണ്ടി വരുമെന്ന് വ്യക്തമാണ്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടു പോലും നിരവധി പേര്‍ ഇതുവരെ പരാതി നല്‍കാതെ മാറി നിന്നിരുന്നു. ഖമറുദ്ദീന്റെ അറസ്റ്റോടെ ഇവരും ഇനി പരാതിയുമായി എത്തിയേക്കും. ഇതോടെ വരും ദിവസങ്ങളില്‍ ഖമറുദ്ദീനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകള്‍ സംസ്ഥാന രാഷ്ട്രീയത്തിലും പ്രധാന ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
അറസ്റ്റിന് തിരഞ്ഞെടുത്ത സമയം രാഷ്ട്രീയ പ്രേരിതമാണെന്നാണ് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പ്രതികരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള അറസ്റ്റ് എന്ന നിലയില്‍ ഒരു പ്രതിരോധമാകും യു ഡി എഫ് ശ്രമിക്കുക. എന്നാല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിതമെന്ന നീക്കം വിലപ്പോവാന്‍ സാധ്യത കുറവാണ്. സാധാരണയായി ഒരു കേസായി ഇതിനെ കാണാനാകില്ല. ഒരു എം എല്‍ എ പ്രതിയായ കേസാണ്. അതും നൂറിലേറെ കേസുകളില്‍. സംസ്ഥാാന ചരിത്രത്തില്‍ തന്നെ ആദ്യം. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണങ്ങള്‍ പോലീസിന് നടത്തേണ്ടതുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റിലേക്ക് എത്താനാകുകയുള്ളു. ഇപ്പോള്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് കൂടുതല്‍ പിടിച്ചു നില്‍ക്കാനാകില്ല.
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ പോലെ ലീഗിന് വലിയ രാഷ്ട്രീയ സ്വാധീനമുള്ള ജില്ലയാണ് കാസര്‍കോട്. ഇവിടത്തെ ഒരു എം എല്‍ എ തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്നത് തിരഞ്ഞെടുപ്പില്‍ പ്രതിരോധിക്കുക യു ഡി എഫിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ലീഗ് നേതൃത്വം പ്രശ്‌ന പരിഹാരത്തിനായി നേരത്തെ മധ്യസ്ഥ ശ്രമമെല്ലാം നടത്തിയരുന്നു. എന്നാല്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമമെല്ലാം ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഖമറുദ്ദീന്റെ മാത്രം പ്രശ്‌നമെന്ന നിലയിലേക്ക് തള്ളിവിട്ട് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ലീഗ് ശ്രമിക്കുന്നത്. ആരുടേയും പണം നഷ്ടപ്പെടില്ലെന്നും പാര്‍ട്ടികൂടെയുണ്ടാകുമെന്നും നേരത്തെ സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മധ്യസ്ഥ ശ്രമംവരെ ഉപേക്ഷിച്ച് നിക്ഷേപകരെ പാര്‍ട്ടി പൂര്‍ണമായും കൈ ഒഴിഞ്ഞ മട്ടാണ്. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറു മാസത്തിനകം പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഖമറുദ്ദീന്‍ തയാറാകാതിരുന്നപ്പോഴാണ് ലീഗ് ഈ നിലപാടെടുത്തത്.
ഖമറുദ്ദീനെ സംരക്ഷിക്കില്ലെന്നും തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ എന്ന തരത്തില്‍ അണികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിരോധം തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഖമറുദ്ദീന്‍ അറസ്റ്റിലായ വിഷയത്തില്‍ ഇതുവരെ വ്യക്തമായി പ്രതികരിക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. കേസില്‍ അറസ്റ്റിലായതോടെ ഖമറുദ്ദീനെതിരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമാകും ലീഗിന്റെ ഭാഗത്ത് നിന്ന് ഇനി ഉണ്ടാകുക. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിലൂടെ എം എല്‍ എയായ ഖമറുദ്ദീനെതിരെ നേരത്തെ തന്നെ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെ ഒരു വിഭാഗം വലിയ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഖമറുദ്ദീന്റെ ബിസിനസ് സംബന്ധിച്ച ആക്ഷേപങ്ങളും ഇവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് പാര്‍ട്ടി അദ്ദേഹത്തെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ചില നേതാക്കള്‍ക്ക് ഖമറുദ്ദീനോടുള്ള വലിയ അടുപ്പമാണ് അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം ലഭ്യമാക്കിയത്. പുതിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് പുറമെ ജില്ലയിലെ പാര്‍ട്ടി വേദികളിലും നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്.
എ പി ശമീര്‍