Connect with us

National

യോഗിയുടെ 'മോദിജിയുടെ സൈന്യം' പരാമര്‍ശം; തിരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Published

|

Last Updated

ന്യൂഡല്‍ഹി: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തിന്റെ സൈന്യത്തെ “മോദിജിയുടെ സൈന്യം” എന്നു വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഗാസിയാബാദ് ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഞായറാഴ്ച ഗാസിയാബാദില്‍ നടത്തിയ തിരഞ്ഞെടുപ്പു റാലിക്കിടെയാണ് മോദി വിവാദങ്ങള്‍ക്കു വഴിവെച്ച പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാര്‍ ഭീകരര്‍ക്കു ബിരിയാണി വിളമ്പിയപ്പോള്‍ മോദിജിയുടെ സൈന്യം നല്‍കിയത് ബുള്ളറ്റുകളും ബോംബുകളുമാണെന്നാണ് യോഗി പ്രസംഗിച്ചത്. മസ്ഹൂദ് അസ്ഹറിനെ പോലുള്ള ഭീകരരെ കോണ്‍ഗ്രസ് ജി എന്ന് അഭിസംബോധന ചെയ്ത് ആദരവ് കാണിക്കുമ്പോള്‍ മോദിയുടെ ബി ജെ പി സര്‍ക്കാര്‍ ആക്രമണം നടത്തി ഭീകരരെ കനത്ത തിരിച്ചടി നല്‍കിയെന്നും യോഗി പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തെ വിശദീകരിച്ചു കൊണ്ടായിരുന്നു യോഗിയുടെ “മോദിജിയുടെ സൈന്യം” പരാമര്‍ശം. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുകയും പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിരുന്നു.

Latest