Connect with us

Articles

സഹകരണ മേഖലക്ക് മരണമണി?

Published

|

Last Updated

സഹകരണ പ്രസ്ഥാനത്തിന് മരണമണി മുഴക്കിക്കൊണ്ട് സംഘ്പരിവാറിന്റെ ഹിന്ദു ബേങ്കുകൾ വരികയാണ്. ബേങ്കിംഗ് നിയമഭേദഗതികളിലൂടെ ഇന്ത്യയുടെ സഹകരണ മേഖലയാകെ നിയന്ത്രിക്കാനും കോർപറേറ്റുകൾക്ക് കൈയടക്കാനുമാവശ്യമായ നീക്കങ്ങളാണ് മോദി സർക്കാർ ആരംഭിച്ചിരിക്കുന്നത്. അത്തരമൊരു കോർപറേറ്റ് ഹന്ദുത്വ അജൻഡയുടെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാറിപ്പോൾ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതും അതിന്റെ ചുമതല ആഭ്യന്തര മന്ത്രിയായ സാക്ഷാൽ അമിത്ഷായെ തന്നെ ഏൽപ്പിച്ചിരിക്കുന്നതും. സഹകരണ മേഖലയും ആഭ്യന്തര വകുപ്പും തമ്മിൽ എന്താണ് ബന്ധമെന്നൊന്നും ചോദിക്കരുത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലായിരുന്ന സഹകരണത്തെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടു വന്നിരിക്കുന്നത് കൃത്യമായ കോർപറേറ്റ് ഹിന്ദുത്വ അജൻഡയുടെ അടിസ്ഥാനത്തിലാണെന്നും മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി.
അമിത്ഷായുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സഹകരണ മേഖലയെ അതിന്റെ സാമൂഹിക ലക്ഷ്യങ്ങളിൽ നിന്നും അടർത്തിയെടുത്ത് സമ്പൂർണമായ കോർപറേറ്റ് ഹിന്ദുത്വ താത്പര്യങ്ങൾക്കാവശ്യമായ രീതിയിൽ മാറ്റിമറിക്കാനാണ് പോകുന്നത്. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിൽ ഹിന്ദു ബേങ്കുകൾ ആരംഭിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ സംഘ്പരിവാർ തുടങ്ങിയിരിക്കുന്നത്.

തദ്ദേശഭരണതലങ്ങളിൽ ഹിന്ദുക്കളിൽ നിന്നും പണം സമാഹരിച്ച് ഹിന്ദുക്കളെ സഹായിക്കുന്ന ബേങ്കുകൾ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി സഹകരണ മന്ത്രാലയത്തിന് കീഴിലെ കമ്പനി ആക്ട് പ്രകാരം നിധി ലിമിറ്റഡ് കമ്പനികളായി ബേങ്കുകൾ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ നൂറോളം കമ്പനികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ടത്രെ.
ഹിന്ദു ബേങ്ക് ലിമിറ്റഡ് കമ്പനികൾ ഹിന്ദുവിന്റെ പണം ഹിന്ദുക്കൾക്ക് എത്തിക്കാനുള്ള മഹത്തായ ഹിന്ദുസേവയും രാഷ്ട്രസേവയുമായിട്ടാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി പ്രവർത്തിക്കുന്ന ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഹിന്ദു ബേങ്കുകൾ എന്നുവേണം കരുതാൻ. ഇത് സ്ഥാപിക്കാൻ ഭാരത് ഹിന്ദു പ്രജാ സംഘം, ഹിന്ദു സംരക്ഷണ പരിവാർ തുടങ്ങിയ സംഘടനകളത്രെ മുൻകൈയെടുക്കുന്നത്. ഇപ്പോൾ തന്നെ നൂറോളം കമ്പനികൾ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിലൊന്നാണ് ചെർപ്പുളശ്ശേരിയിൽ വൻ തട്ടിപ്പ് നടത്തിയ ബേങ്കെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്. സമ്പന്നരായ ഹിന്ദുവ്യാപാരികളെയും ഇടത്തരക്കാരെയുമൊക്കെ സമീപിച്ച് മൂലധന സമാഹരണം നടത്തിക്കൊണ്ടാണ് ഹിന്ദുബേങ്കുകൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന രീതിയിൽ ആരംഭിച്ചിരിക്കുന്ന നൂറ് ധനകാര്യ സ്ഥാപനങ്ങൾ ആശ്രമങ്ങളും മഠങ്ങളുമൊക്കെ കേന്ദ്രീകരിച്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്.

അമിത്ഷായുടെ സഹകരണരംഗത്തെ കോർപറേറ്റ്്വത്കരിക്കാനും വർഗീയവത്കരിക്കാനുമുള്ള കൃത്യമായ അജൻഡയുമായി ചേർന്ന് കേരളത്തിലെ സഹകരണ മേഖലയാകെ കൈയടക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇത്തരം മതബേങ്കുകളെന്ന് തിരിച്ചറിയണം.


ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ സഹകരണ മേഖലയെ പൊളിച്ചടക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിൽ സ്വാധീനമുറപ്പിക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഹിന്ദുബേങ്കുകൾ. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ എൽ ഡി എഫ്, യു ഡി എഫ് മുന്നണികളുടെ നിയന്ത്രണത്തിലാണ്. ഗ്രാമീണ ഉത്പാദന മേഖലകളും സേവന മേഖലകളും ധനകാര്യ സംവിധാനങ്ങളുമെല്ലാമായി ബന്ധപ്പെട്ട ബൃഹത്തായ പ്രസ്ഥാനമാണ് കേരളത്തിന്റെ സഹകരണ മേഖല. കേരള ജനതയുടെ ജീവനോപാധികളിലും പണമിടപാടുകളിലും നിർണായകമായ പങ്ക് സഹകരണ മേഖലക്കുണ്ട്. ഈ രംഗത്ത് കയറിപ്പറ്റാനുള്ള ആസൂത്രിത നീക്കമാണ് അമിത്ഷായും സംഘ്പരിവാറും ആരംഭിച്ചിരിക്കുന്നത്. അതിനാവശ്യമായ മണ്ണ് ഒരുക്കിയെടുക്കാനാണ് ഹിന്ദു ബേങ്കുകൾ ആരംഭിക്കുന്നതെന്ന് മതനിരപേക്ഷ ജനാധിപത്യശക്തികൾ തിരിച്ചറിയണം.

അമിത്ഷായുടെ സഹകരണമന്ത്രാലയത്തിന്റെ പ്രവർത്തനം എങ്ങനെയൊക്കെയായിരിക്കുമെന്ന് മനസ്സിലാക്കാൻ ഗുജറാത്തിലദ്ദേഹം നടത്തിയിട്ടുള്ള സഹകരണ മേഖലയിലെ കുടിലമായ ഇടപെടലുകളുടെ ചരിത്രം മാത്രം പരിശോധിച്ചാൽ മതിയാകും. ബി ജെ പിക്ക് ഗുജറാത്തിൽ പിടിമുറുക്കാൻ സഹായിച്ചത് പാലുത്പാദക സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ മേഖലയുടെ കൈയടക്കലിലൂടെയായിരുന്നു. അമിത്ഷായുടെ കുടില ബുദ്ധിയിലാണ് കോൺഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ഗുജറാത്തിലെ സഹകരണ ബേങ്കുകളെല്ലാം പിടിച്ചെടുക്കുന്ന പ്രക്രിയ വിജയകരമായി ബി ജെ പി പൂർത്തീകരിച്ചത്. വിശ്വവിഖ്യാതമായ അമൂൽ പ്രസ്ഥാനത്തെ കോർപറേറ്റ്്വത്കരിച്ചതും അതിന്റെ സ്ഥാപകനായ വർഗീസ്‌കുര്യനെ സഹകരണ മേഖലയിൽ നിന്ന് പുകച്ച് പുറത്തുചാടിച്ചതും അമിത്ഷായുടെ കുത്സിതമായ ഇടപെടലുകളിലൂടെയായിരുന്നു. ഗോൾവാൾക്കർ ജീവിച്ചിരുന്ന കാലത്തുതന്നെ സംഘ്പരിവാർ വർഗീസ്‌കുര്യനെയും അമൂൽ പ്രസ്ഥാനത്തെയും നോട്ടമിട്ടിരുന്നു. ഇന്ത്യയുടെ ധവള വിപ്ലവത്തിന്റെ നായകനെ സംഘ്പരിവാർ നുണപ്രചാരണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി അമൂൽപ്രസ്ഥാനത്തിൽ നിന്നും പുറത്തുചാടിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയത്. കടുത്ത മതനിരപേക്ഷവാദിയും ഒരുവേള നിരീശ്വരവാദിയുമായ വർഗീസ്‌കുര്യനെ ക്രിസ്തുമതത്തിലേക്ക് ആളുകളെ മതപരിവർത്തനം നടത്തിക്കുന്ന വർഗീയവാദിയായും ചിത്രീകരിക്കുന്ന പ്രചാരണങ്ങളാണ് മോദിയും അമിത്ഷായുമെല്ലാം നടത്തിയത്.

കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ തങ്ങളുടെ വിധ്വംസകവും വർഗീയവുമായ അജൻഡക്കാവശ്യമായ രീതിയിൽ പുതിയ കുറ്റാന്വേഷണ ഏജൻസികളെ കൊണ്ടുവന്നുകൊണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സഹകരണ മേഖലക്കുമേൽ ഇടിച്ചുകയറാനുള്ള നീക്കമാണ് ആഭ്യന്തരമന്ത്രികൂടിയായ അമിത്ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയം നടത്താൻ പോകുന്നത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതു പോലെ കള്ളപ്പണ ആരോപണങ്ങൾ ഉന്നയിച്ച് അത് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സഹകരണ മേഖല പിടിച്ചെടുക്കുകയെന്ന തന്ത്രമാണ് അമിത്ഷാ പയറ്റാൻ പോകുന്നത്. ഇതിനാവശ്യമായ സൗകര്യമൊരുക്കിയെടുക്കുകയാണ് കേരളത്തിലിപ്പോൾ വിവാദമായിരിക്കുന്ന ഹിന്ദു ബേങ്കുകളിലൂടെ സംഘ്പരിവാർ ശക്തികൾ.

പേര് ബേങ്ക് എന്നാണെങ്കിലും ഇത് കേന്ദ്രസർക്കാർ 2014 ൽ രൂപം നൽകിയ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബേങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ്. ഇത്തരത്തിലുള്ള നൂറോളം ബേങ്കുകൾ പ്രവർത്തനമാരംഭിച്ചെന്നും 870 ഓളം നിധി ലിമിറ്റഡ് കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് ഇതിന്റെ സംഘാടകരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഇതിൽ പലതും സഹകരണ നിയമമനുസരിച്ചുള്ള മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ (അന്തർസംസ്ഥാന സഹകരണ സംഘങ്ങൾ) ആണെന്നാണ് പറയുന്നത്.
കേരളം പോലെ ബൃഹത്തായ സഹകരണസംരംഭങ്ങളുള്ള ഒരു സമൂഹത്തിൽ 870 ഓളം കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടും കാര്യമായ ഇടപെടലുകളൊന്നും നടത്താൻ അവർക്കായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇപ്പോൾ പുറത്തുവന്ന വിവരമനുസരിച്ച് ഹിന്ദുത്വവാദികൾ ഹിന്ദുബേങ്കിന്റെ പേരിൽ നിക്ഷേപകരുടെ പണം തട്ടി മുങ്ങിയിരിക്കുന്നുവെന്നത് മാത്രമാണ് സംഭവിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest