Kannur
വിജിലൻസ് റെയ്ഡിൽ കെ എം ഷാജിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു
കണ്ണൂർ∙| അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട റെയ്ഡിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം എല്‍ എയുടെ വീട്ടിൽ നിന്ന് വിജിലൻസ് 50 ലക്ഷം രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് ഈ പണം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ വിജിലൻസ് ഒരേ സമയം റെയ്ഡ് നടത്തിയത്. രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം ഷാജിയുടെ മാലൂർകുന്നിലെ വീട്ടിലെത്തിയത്. ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു.
കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ എം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി കെ എം ഷാജി ജനവിധി തേടിയിരുന്നു.