Connect with us

National

കള്ളക്കേസില്‍ കുടുക്കിയതാണെന്ന് സിദ്ദീഖ് കാപ്പന്‍; അഭിഭാഷകനുമായി സംസാരിക്കാന്‍ അനുമതി ലഭിച്ചത് അഞ്ചു മിനുട്ട് മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയിലെ ഹത്‌റാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അനുമതി നല്‍കി. എന്നാല്‍ അഞ്ചു മിനുട്ട് മാത്രാണ് അഭിഭാഷകനായ വില്‍സ് മാത്യുവുമായി സംസാരിക്കാന്‍ അനുവദിച്ചത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കാപ്പന്‍ പറഞ്ഞതായി അഭിഭാഷകന്‍ അറിയിച്ചു. സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും യു പി സര്‍ക്കാരിനും പോലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച ജാമ്യ ഹരജി സുപ്രീം കോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരാവുക.

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പനെതിരെ പിന്നീട് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ജാതി വിദ്വേഷം വളര്‍ത്തി കലാപമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന കേസ് കഴിഞ്ഞ മാസം നാലിനും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തോളമായി പൊലീസ് കസ്റ്റഡിയിലാണ് കാപ്പന്‍.

Latest