Kerala
മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 2.28 ലക്ഷം പരാതികൾക്ക് പരിഹാരം
തിരുവനന്തപുരം | കഴിഞ്ഞ നാലര വർഷത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 228419 പരാതികൾക്ക് പരിഹാരം. 52682 പരാതികളിൽ നടപടി തുടരുകയുമാണ്. നവംബർ ആറ് വരെ ആകെ 306234 പരാതികളാണ് ലഭിച്ചത്. ആവർത്തന സ്വഭാവമുള്ളതും സർക്കാരിന്റെ അധികാര പരിധിയിൽ വരാത്തതുമായ പരാതികളാണ് മറ്റുള്ളവ. ഈ മാസം മുതൽ അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നൽകാനുള്ള സൗകര്യം നിലവിൽ വരും. പരാതി എഴുതി നൽകാൻ സാധിക്കാത്തവർക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരാതി നൽകുന്ന സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. അടുത്തമാസത്തോടെ പുതിയ സോഫ്റ്റ്‌വെയർ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകും.
പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ജില്ലാ താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2016 ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന പരാതി തീർപ്പാക്കാൻ 898 ദിവസം എടുത്തിരുന്നു. 2017 ൽ 523 ദിവസമായും 2018 ൽ 347 ദിവസമായും 2019 ൽ 21 ദിവസമായും ചുരുക്കാനായി.പരാതികൾക്ക് രണ്ടാഴ്ചക്കകം പരിഹാരം കാണുകയെന്ന ലക്ഷ്യം ഈ വർഷം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക് ലോകത്ത് എവിടെ നിന്നും രാീ.സലൃമഹമ.ഴീ്.ശി ൽ ഓൺലൈനായി പരാതികൾ നൽകാം. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ സ്‌ട്രെയിറ്റ് ഫോർവേഡ് കൗണ്ടറിലൂടെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തപാൽ മാർഗവുമാണ് പരാതികൾ എത്തുന്നത്.
പരാതി ലഭിക്കുമ്പോൾ മുതൽ തീർപ്പാക്കും വരെ ഓരോ നീക്കവും എസ്.എം.എസ്സിലൂടെ പരാതിക്കാരനെ അറിയിക്കും. ടോൾ ഫ്രീ നമ്പറിലൂടേയും (1800 425 7211 ) ഓൺലൈനായും പരാതിയുടെ തൽസ്ഥിതി പരാതിക്കാർക്ക് അറിയാം. പരാതികൾ രണ്ടാഴ്ചകം തീർപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദശം നൽകിയിരിക്കുന്നത്. കൂടുതൽ പരിശോധനയും അന്വേഷണവും ആവശ്യമുള്ള പരാതികൾ തീർപ്പാക്കാൻ പരമാവധി 30 ദിവസവും അനുവദിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകൾ, വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, കൃഷി ഭവനുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബോർഡ് കോർപ്പറേഷനുകൾ, സർവകാലശാകൾ ഉൾപ്പെടെ 12000 ത്തിലധികം സ്ഥാപനങ്ങൾ പരാതി പരിഹാര ശൃംഖലയുടെ ഭാഗമാണ്. പരാതികൾ ജില്ലാ, താലൂക്ക്, വില്ലേജ് തദ്ദേശഭരണ തലത്തിൽ വരെ വിഷയാധിഷ്ഠിതമായി തരംതിരിച്ച് ഡിജിറ്റലായി സൂക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ സവിശേഷതയാണ്. ദുരിതാശ്വാസ നിധിയിലേകുള്ള സഹായത്തിനുള്ള അപേക്ഷകളും പരാതിപരിഹാര സംവിധാനത്തിലേക്ക് നൽകാം.
ഒരേ വിഷയത്തെ സംബന്ധിച്ച പരാതികൾ, വ്യക്തികളിൽ നിന്ന് ലഭിക്കുന്ന പൊതുസ്വഭാവമുള്ള പരാതികൾ, പദ്ധതികളെ സംബന്ധിച്ച പൊതുപരാതികൾ എന്നിവ പരിശോധിച്ച് പൊതുവായ പരിഹാരം കണ്ടെത്താൻ സാധിക്കുന്നത് മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ പ്രത്യേകതയാണ്. വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സംബന്ധിച്ച നിരവധി പരാതികളുടെ പൊതുസ്വഭാവം വിലയിരുത്തിയാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ആവിഷ്‌കരിച്ചത്. ആയിരകണക്കിന് പേർക്കാണ് പദ്ധതിയിലൂടെ സഹായം ലഭിച്ചത്. ഡെപ്യൂട്ടി കളക്ടർ നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഭിന്നശേഷിക്കാരനായ ഉദ്യോഗാർത്ഥിയുടെ സംവരണം ലഭിക്കുന്നില്ലെന്ന പരാതി പൊതുസ്വഭാവമുള്ളതായി പരിഗണിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഉദ്യോഗാർത്ഥിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം ലഭിച്ചതിനോടൊപ്പം പി.എസ്.സിയുടെ എല്ലാ നിയമനങ്ങളിലും ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ സംവരണം ഉറപ്പാക്കാനും സാധിച്ചു. സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ ലഘൂകരിച്ച് നിർമ്മാണ വേഗംകൂട്ടി പദ്ധതിയെ കൂടുതൽ ജനകീയമാക്കി സുതാര്യതയോടെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നത്. ലഭിക്കുന്ന പരാതികൾ വിശദ പരിശോധനകൾക്ക് നിരന്തരം വിധേയമാക്കി പദ്ധതികളിലെ പോരായ്മകൾ പരിഹരിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്ന തിനും മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനം നിർണ്ണായക പങ്കാണ് വഹിക്കുന്നത്.
കേരളം പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും നേരിട്ട സമയത്തും മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനം കാര്യക്ഷമായി പ്രവർത്തിച്ചു. 2018 ലെ പ്രളയ സമയത്ത് ഒറ്റപ്പെട്ടു പോയവരെ കണ്ടെത്താനും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പോർട്ടലിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക് സഹായമെത്തിക്കാൻ കാരണമായതും പരാതിപരിഹാര സംവിധാനത്തിൽ ലഭിച്ച പരാതികളാണ്. തുടർന്ന് അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സാമൂഹ്യ അടുക്കള അടക്കമുള്ള സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. ലോക്ക് ഡൗണിൽ അവശ്യ വസ്തുക്കളും ജീവൻരക്ഷാ മരുന്നുകളും ലഭിക്കാത്തത് സംബന്ധിച്ച പരാതികൾ സംവിധാനത്തിലൂടെ വേഗത്തിൻ പരിഹരിക്കാനും കഴിഞ്ഞു.
പരാതി പരിഹരിക്കുക എന്നതിനോടൊപ്പം പരാതിയ്ക്ക് കാരണമായ സംവിധാനത്തിൽ ഇടപെടലുകൾ നടത്തി പൊതുവായ പരിഹാരം കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യം. ഗൗരവമേറിയ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിശോധിക്കുന്നത്. പരാതികൾ ഉദ്യോഗസ്ഥർ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടെന്നും പരാതിക്കാർക്ക് മറുപടി നൽകുന്നുണ്ടെന്നും സംവിധാനം ഉറപ്പു വരുത്തുന്നു. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനം കൈവരിച്ച ഗുണമേ•യുടെ അടിസ്ഥാനത്തിൽ 2020 മാർച്ചിൽ കടഛ 9001-2015 സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2016 ജൂൺ മാസത്തിൽ തുടങ്ങിയ വെബ് പോർട്ടൽ ഡിസംബറിൽ പതിനായിരത്തിലധികം ഓഫീസുകളുമായി ബന്ധിപ്പിച്ചു. 2017 മദ്ധ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിക്കുന്ന പരാതികൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത്.
വർഷം
|
ലഭിച്ച പരാതി | തീർപ്പാക്കിയ പരാതി | നടപടി തുടരുന്നവ |
2016 (ജൂൺ മുതൽ)
|
37247 | 33334 | 3913 |
2017 | 81721 | 66525 | 15195 |
2018 | 68641 | 48118 | 20523 |
2019 | 62344 | 42370 | 19974 |
2020 (നവംബർ 6 വരെ) | 56450 | 30640 | 25810 |