Connect with us

Kerala

കക്കി-ആനത്തോട് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു; ജാഗ്രതക്ക് നിര്‍ദേശം

Published

|

Last Updated

പത്തനംതിട്ട | കക്കി-ആനത്തോട് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീ മീറ്റര്‍ ഉയര്‍ത്തി പരമാവധി 15 ക്യുമെക്‌സ് എന്ന തോതില്‍ അധിക ജലം പുറത്തേക്ക് ഒഴുക്കും. ഈ ജലം പമ്പാ നദിയിലൂടെ ഏകദേശം മൂന്നു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തും. ഇതോടെ പമ്പയില്‍ 10 സെന്റീ മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ പമ്പ, ശബരിമല, നിലക്കല്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുള്ള എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ബന്ധപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍മാരും കൂടുതല്‍ ജാഗ്രതയോടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ യാതൊരു കാരണവശാലും പമ്പ നദിയില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യമായ മുന്നറിയിപ്പുകള്‍ മൈക്കിലൂടെ വിവിധ ഭാഷകളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കുകയും വേണം. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ് ഓഫീസറെയും പട്ടിക ജാതി പട്ടിക വര്‍ഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍മാരായ തിരുവല്ല സബ് കലക്ടര്‍, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം.
ചകക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. റിസര്‍വോയറിലെ ജലനിരപ്പ് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ് ഈ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത്.

Latest