Connect with us

Kerala

മുബാറക് പാഷയുടെ വി സി നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം | പുതുതായി ആരംഭിച്ച ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായുള്ള മുബാറക് പാഷയുടെ നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. അതേ സമയം പ്രൊവൈസ് ചാന്‍സിലര്‍ക്കുള്ള നിയമനത്തില്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ മറികടക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പ്രൊ വൈസ് ചാന്‍സിലര്‍ക്ക് പ്രായം 60 എന്നാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥ. പുതിയ ഉത്തരവില്‍ പ്രായം 65 ആക്കിമാറ്റിയിട്ടുണ്ട്. എസ് വി സുധീറിനെയാണ് പ്രൊ വൈസ് ചാന്‍സിലറായി പരിഗണിക്കുന്നത്.

അതേസമയം ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വി സിയായി മുബാറക് പാഷയെ നിശ്ചയിച്ചതിനെതിരെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആര്‍ എസ് പി നേതാവും എം പിയുമായി എന്‍ കെ പ്രേമചന്ദ്രനും രംഗത്തെത്തിയിരുന്നു. മന്ത്രി കെടി ജലീലിന്റെ നീക്കങ്ങളുടെ ഭാഗമായാണ് മുബാറക് പാഷയെ നിയമിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. എന്നാല്‍ ജാതിയും മതവും നോക്കിയല്ല അക്കാദമിക് മികവാണ് വി സിമാരുടെ നിയമനത്തിന് മാനദണ്ഡമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കയിരുന്നു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരുടെ വിമര്‍ശനങ്ങളെ മറികടന്നുള്ള സര്‍ക്കാര്‍ തീരുമാനത്തിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.