Connect with us

Kerala

പാലാരിവട്ടം പാലം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; നിര്‍മാണ ചുമതല ഇ ശ്രീധരന്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പാലാരിവട്ടം പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ ശ്രീധരനായിരിക്കുമെന്നും എട്ടു മാസത്തിനുളളില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരനുമായി ഇന്ന് സംസാരിച്ചിരുന്നു നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എട്ടു മാസത്തിനകം പണി പൂര്‍ത്തിയാക്കാനാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുളളതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിളളലുകള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാലം പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി ഇ ശ്രീധരനേയും മദ്രാസ് ഐ ഐ ടിയേയും ചുമതലപ്പെടുത്തി. കേവല പുനരുദ്ധാരണം പാലത്തെ ശക്തിപ്പെടുത്താന്‍ മതിയാകില്ലെന്നും സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലതെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചു. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുളള അദ്ദേഹത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു

സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്ത സാഹചര്യത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. അവരെ നിമയത്തിന് മുന്നില്‍ എത്തിക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ അഴിമതികളില്‍ ഒന്നു മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും ഈ അഴിമതിയിലൂടെ ഖജനാവ് കൊളളയടിച്ചവരെ കൊണ്ട് കണക്കു പറയിക്കുക എന്നുളളത് നാടിന്റെ ഉത്തരവാദിത്വമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest