Connect with us

Kerala

വ്യവസായങ്ങള്‍ക്ക് ലൈസന്‍സ്: നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ നിയമം ഭേദഗതി ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ 2019ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴു പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസന്‍സുകളും അനുവദിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംരംഭകര്‍ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി. ഇതു സംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

കേരള സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്രമത്സ്യനിയന്ത്രണ നിയമത്തില്‍ (1980) ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.

പ്രധാനപ്പെട്ട മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

ഡോ. അഖില്‍ സി ബാനര്‍ജിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ എമിററ്റസ് സയന്റിസ്റ്റാണ് ഇപ്പോള്‍ അദ്ദേഹം.

കേരള ഫോക്ലോര്‍ അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനിലെ 39 സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.

ആഗസ്റ്റ് 25 ന് സെക്രട്ടറിയേറ്റിലെ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ ഉണ്ടായ അഗ്‌നിബാധ സംബന്ധിച്ച് ചില ദിനപത്രങ്ങളില്‍ ബോധപൂര്‍വ്വം തെറ്റിധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് നിയമോപദേശം തേടാന്‍ തീരുമാനിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് ക്രിമിനല്‍ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടും. അപകീര്‍ത്തികരമായ വാര്‍ത്ത സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ഇക്കാര്യത്തില്‍ അധികാരമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും പരാതി നല്‍കാനും തീരുമാനിച്ചു.

കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.
2019-ല്‍ അംഗീകരിച്ച ചട്ടങ്ങളില്‍ ചിലതു സംബന്ധിച്ച് നിര്‍മാണ മേഖലയിലെ വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചാണ് ചില മാറ്റങ്ങള്‍ തീരുമാനിച്ചത്.
18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിന്‍റെ വീതി പത്തു മീറ്റര്‍ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറയ്ക്കുന്നതാണ് ഭേദഗതികളില്‍ ഒന്ന്.
ഫ്ളോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നതിന് പഴയ രീതിയിലുള്ള ഫോര്‍മുല തന്നെ ഉപയോഗിക്കാന്‍ ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നേരത്തെയുള്ള ചട്ടങ്ങള്‍ പ്രകാരം ഫ്ളോര്‍ ഏരിയ റേഷ്യോ കണക്കാക്കുന്നത് ഫ്ളോര്‍ ഏരിയയുടെ അടിസ്ഥാനത്തിലായിരുന്നു. 2019-ല്‍ വരുത്തിയ ഭേദഗതി പ്രകാരം അത് ബില്‍ട്ടപ്പ് ഏരിയയുടെ അടിസ്ഥാനത്തിലാക്കി മാറ്റി. ഇത് കാരണം നിര്‍മിക്കാവുന്ന ഫ്ളോര്‍ ഏരിയ കുറഞ്ഞതായി നിര്‍മാണ മേഖലയിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. ഇത് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പഴയ ഫോര്‍മുല തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

 

 

Latest