Connect with us

National

ബോളിവുഡില്‍ മയക്കുമരുന്ന് ലോബി പിടിമുറുക്കി; ദീപിക പദുക്കോണ്‍ അടകം കൂടുതല്‍ നടിമാര്‍ക്ക് സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | മയക്കുമരുന്ന് ഇടപാടില്‍ നാല് പ്രമുഖ ബോളിവുഡ് നടിമാര്‍ക്ക് നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്കാണ് ഹാജാരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡ് മേഖലയിലെ വന്‍ മയക്കുമരുന്ന് ശൃംഖലയുടെ മറ പൊളിച്ചത്. മയക്കുമരുന്ന് ലോബിയും ബോളിവുഡും തമ്മിലുള്ള ശക്തമായ ബന്ധമാണ് നാള്‍ക്കുനാള്‍ വെളിവായിക്കൊണ്ടിരിക്കുന്നത്.

ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ എന്‍സിബി ഇന്നലെ ചോദയം ചെയ്തിരുന്നു. സുശാന്ത് സിംഗിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നടിമാരിലേക്ക് അന്വേഷണം നീളുന്നത്. കരിഷ്മ പ്രകാശിന്റെ ഫോണ്‍ സന്ദേശങ്ങളില്‍ ഒരു “ഡി”യും “കെ”യും തമ്മിലുള്ള സംഭാഷണം ഈ ലോബിയിലേക്ക് വെളിച്ചം വീശുന്നതാണ്. മയക്കുമരുന്ന് എത്തിക്കുന്നതുമായി ബന്ദപ്പെട്ടാണ് ഈ സംഭാഷണത്തിലുള്ളത്.

മയക്കുമരുന്ന് കേസില്‍ റിയാ ചക്രബര്‍ത്തിയെയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും ഒക്‌ടോബര്‍ ആറിന് റിമാന്‍ഡ് ചെയ്തിരുന്നു. മുംബൈയില്‍ നടത്തിയ റെയ്ഡില്‍ ഇവരുടെ താമസസ്ഥലത്ത് നിന്നും 59 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. സുശാന്ത് സിംഗിന് മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കിയിരുന്നത് റിയയാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.