Covid19
പത്തനംതിട്ടയിൽ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത കൊവിഡ് രോഗികള്‍ കൂടുന്നു
പത്തനംതിട്ട | ജില്ലയില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. റിപോര്‍ട്ട് ചെയ്യുന്ന കൊറോണ വൈറസ് ബാധിതരില്‍ 12.25 ശതമാനം രോഗികളുടെയും സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇത് സാമുഹിക വ്യാപനത്തിന്റെ സൂചന നല്‍കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇന്ന് രോഗം സ്ഥീരീകരിച്ച 190 പേരില്‍ 154ഉം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇവരില്‍ 21 പേരുടെയും സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
ജില്ലയില്‍ ഇതുവരെ 5836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3968 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. രോഗമുക്തരായവരുടെ എണ്ണം 4504 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1292 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1257 പേര്‍ ജില്ലയിലും, 35 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 194 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 62 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1320 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പുതിയതായി 161 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതടക്കം 17152 പേര്‍ നിരീക്ഷണത്തിലാണ്. 1022 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.59 ശതമാനമാണ്.
രണ്ട് മരണം കൂടി
പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് 19 സ്ഥീരീകരിച്ച രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 18ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി(70) കോട്ടയം മെഡിക്കല്‍ കോളജില്‍ 19ന് മരണപ്പെട്ടു. ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ്, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. സെപ്റ്റംബര്‍ 10ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (85) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്നലെ മരിച്ചു. പ്രമേഹം, രക്താതി സമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 38 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.