Connect with us

Kerala

സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതല്‍; ആദ്യം മഞ്ഞ കാര്‍ഡുകാര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ടതാണ് കിറ്റ്. 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

500 രൂപയോളം വിലയുള്ള ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റുകള്‍ ലഭിക്കുക. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കും കിറ്റ് നല്‍കും. സപ്ലൈക്കോയുടെ നേതൃത്വത്തില്‍ 2000-ത്തോളം പായ്ക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റ് തയ്യാറാക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് സന്നദ്ധപ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ കിറ്റ് തയ്യാറാക്കുന്നത്.

ഓഗസ്റ്റ് 13, 14, 16 തീയതികളില്‍ മഞ്ഞ കാര്‍ഡുകാര്‍ക്കും 19, 20, 21, 22 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കും. ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കും. ജൂലായ് മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് ആ കടയില്‍ നിന്നാണ് കിറ്റും കൈപ്പറ്റേണ്ടത്.

റേഷന്‍കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോ സ്പെഷ്യല്‍ അരി വിതരണം ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.