National
രാമക്ഷേത്രം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചെന്ന് മോദി
അയോധ്യ | രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം ആയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയ ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
രാജ്യത്തിന് ഇത് വൈകാരിക നിമിഷമാണ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇന്ന് ഇവിടെ അവസാനിച്ചത്. കുറേ നാളുകളായി ഒരു കൂടാരത്തിൽ കഴിഞ്ഞിരുന്ന രാംലല്ലക്ക് വേണ്ടി നമ്മൾ ഒരു വലിയ ക്ഷേത്രം നിർമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യസമരത്തെയും മഹാത്മാഗാന്ധിയെയും കൂട്ടുപിടിച്ചായിരുന്നു മോദിയുടെ പ്രസംഗം.
സ്വാതന്ത്ര്യസമരത്തെ അയോധ്യാപ്രക്ഷോഭവുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി, ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചുവെന്ന് പറഞ്ഞു.
രാമക്ഷേത്രം സമ്പദ് വ്യവസ്ഥയേയും, വിനോദ സഞ്ചാരത്തെയും ഉത്തേജിപ്പിക്കും. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാകും രാമക്ഷേത്രമെന്നും മോദി കൂട്ടിച്ചേർത്തു