Kerala
സ്വർണ വില 41,000 കടന്ന് മുന്നോട്ട്; പവന് 41,200 രൂപ
കോഴിക്കോട്| സാധാരണക്കാരന് അപ്രാപ്യമായി സ്വർണവില 41,000 കടന്ന് പുതിയ ഉയരത്തിലേക്ക്. പവന് ഇന്ന് 900 രൂപയുടെ വർധനയാണ് ഉണ്ടായത്. നിലവിഷ ഒരു പവന് സ്വർണം വാങ്ങാൻ 41,200 രൂപ നൽകണം. രാവിലെ 520 രൂപ ഉയർന്ന് 40,800 രൂപയായിരുന്നു. ഉച്ചക്ക് ശേഷം വീണ്ടും 400 രൂപ വർധിക്കുകയായിരുന്നു. ഒരു ഗ്രാമിന് 5,150 രൂപയായി. 40,000ത്തിലെത്തിയ ശേഷം തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 120 രൂപ വർധിച്ചിരുന്നു.
ജൂലൈ 31നാണ് സകല റെക്കോർഡുകളും മറികടന്ന് സ്വർണവില 40,000ത്തിലെത്തിയത്. ആഗസ്റ്റ് ഒന്നിന് 160 രൂപയുടെ വർധനയുണ്ടായെങ്കിലും പിന്നിടുള്ള രണ്ട് ദിവസം വിലയിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ മാസം ആദ്യം ഒരു പവൻ സ്വർണവില 36,160 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ അത് 35,800 ലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് ദിനേനയുള്ള ഉയർച്ചയിലൂടെ പുതിയ ഉയരങ്ങൾ കുറിക്കുകയായിരുന്നു. ഒരു മാസത്തിനിടെ സ്വർണത്തിന് 5,000 രൂപയാണ് വർധിച്ചത്.
രാജ്യാന്തര വിപണയിൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതാണ് കേരളത്തിലെ വില വർധനയിൽ പ്രതിഫലിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ തീവ്രതയിൽ മറ്റ് വ്യാപാരമേഖലകൾ സ്തംഭനാവസ്ഥയിലായതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്ന നിക്ഷേപകരുടെ എണ്ണം വർധിച്ചതാണ് മഞ്ഞലോഹത്തിന്റെ വില വർധനക്ക് കാരണം.