Connect with us

National

പഞ്ചാബ് വ്യാജമദ്യ ദുരന്തം: മരണം 112 ആയി, പ്രധാന പ്രതി ഒളിവിൽ, 37 പേർ അറസ്റ്റിൽ

Published

|

Last Updated

ചണ്ഡീഗഡ്| പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി. മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തത്തിന് കാരണക്കാരായ പ്രതികളിൽ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്. അറസ്റ്റിലായവരിൽ ഒരാൾ മൊഗാ ആസ്ഥാനമായുള്ള ഹാൻഡ് സാനിറ്റൈസർ നിർമാതാവ് രവീന്ദർ സിംഗ് ആണ്. കഴിഞ്ഞ ബുധനാഴ്ച അമൃത്സറിലെ മുച്ച്ഹൽ ഗ്രാമത്തിൽ നിർമിച്ച് വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്.

ബുധനാഴ്ച രാത്രി മുതൽ പഞ്ചാബിലെ അമൃത്സർ, ബറ്റാല, തൻ താരൻ ജില്ലകളിലാണ് മരണം നടന്നത്. 20 നും 80 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മരിച്ചവരിൽ മദ്യ വിൽപ്പന നടത്തിയതിന് അറസ്റ്റിലായ ഒരു സ്ത്രീയുടെ ഭർത്താവും ഉൾപ്പെടുന്നു.

ജൂലൈ 29ന് രാത്രി അമൃത്സറിലെ തർസിക്കയിലെ മുച്ച്ഹൽ, താംഗ്ര ഗ്രാമങ്ങളിൽ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് മേധാവി ജനറൽ ദിൻകർ ഗുപ്ത പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് അമൃത്സറിലെ മുച്ചാൽ ഗ്രാമത്തിൽ രണ്ട് പേർ കൂടി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ആശുപത്രിയിൽ താംഗ്രയിൽ നിന്ന് കൊണ്ടുവന്ന ഒരാളും മരിച്ചു.
പിന്നീട് മുച്ച്ഹൽ ഗ്രാമത്തിൽ നിന്ന് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ബറ്റാലയിലും രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച ബറ്റാലയിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ നഗരത്തിലെ മരണസംഖ്യ ഏഴായി ഉയർന്നു. തുടർന്നാണ് വ്യാജ മദ്യ ദുരന്ത വാർത്ത പുറംലോകമറിഞ്ഞത്.