National
എച്ച് ആർ ഡി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി| മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ (എം എച്ച് ആർ ഡി) പേര് വിദ്യാഭ്യാസ മന്ത്രാലയമെന്നാക്കി മാറ്റാൻ മന്ത്രിസഭാ തീരുമാനം. നിലവിൽ രമേഷ് പൊഖ്രിയാൽ നിഷാങ്കാണ് എച്ച് ആർ ഡി മന്ത്രാലയത്തിന്റെ തലവൻ. പേര് മാറ്റത്തിന്ർറെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നിർവഹിക്കും.
കൂടാതെ കരട് ദേശീയ വിദ്യാഭ്യാസ നയം 2019നും അംഗീകാരം നൽകി. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2019 മേയിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം 1986ൽ രൂപവത്കരിക്കുകയും 1992ൽ പരിഷ്‌കരിക്കുകയും ചെയ്ത നിലവിലെ സന്പ്രദായത്തിൽ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നേരത്തേ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്.മൂന്ന് മുതൽ 18 വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കും. നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാനും പുതിയ നയം ശിപാർശ ചെയ്യുന്നു. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി യുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു പുതിയ വിദ്യാഭ്യാസ നയം.