Connect with us

Gulf

കാലാവസ്ഥ തടസ്സമായി; ഹോപ് പേടക വിക്ഷേപണം 17ന്

Published

|

Last Updated

ദുബൈ | യു എ ഇയുടെ ചൊവ്വ ഗ്രഹ പര്യവേഷണ കുതിപ്പ് ഈ മാസം17 ന് പുലർച്ചെ ആരംഭിക്കും. ഇന്നാണ് ഉദ്ദേശിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ തടസ്സമായി. ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഹോപ് പേടകം ബഹിരാകാശത്തേക്ക് പറക്കുമ്പോൾ യു എ ഇ പുതിയൊരു ചരിത്രം കുറിക്കും. ചൊവ്വയെ കീഴടക്കാൻ കെൽപുള്ള അപൂർവം രാജ്യങ്ങളിലൊന്നായി യു എ ഇ മാറും. നാളെ രാത്രി പിന്നിടുമ്പോൾ യു എ ഇ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അസാധാരണമായ കുതിപ്പിലേക്ക് ഉയരും. യു എ ഇ നിർമിച്ച പേടകം ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വ ഗ്രഹത്തെ ലക്ഷ്യമാക്കി പറന്നുയരും. യു എ ഇ അങ്ങിനെ ലോക വൻ ശക്തികളുടെ കൂട്ടത്തിലാകും.

യു എ ഇയുടെ ‘ഹോപ്” ജാപ്പനീസ് റോക്കറ്റിന് മുകളിൽ 00:47:00ന് യു എ ഇ സമയം 17ന് പുലർച്ചെ അറബ് ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകളും അഭിലാഷങ്ങളും വഹിക്കും. 495,000,000 കിലോമീറ്റർ യാത്ര പൂർത്തിയാക്കി 2021 ൽ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തുമ്പോൾ ചൊവ്വയുടെ അന്തരീക്ഷത്തെയും അതിന്റെ പാളികളെയും കുറിച്ച് പൂർണമായ ചിത്രം നൽകുന്ന ആദ്യ പേടകമാകും ഇത്. ചരിത്രം സൃഷ്ടിയുടെ പിറവിക്ക് കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു. അറബിയിലാണ് കൗണ്ട് ഡൗൺ. #FirstArabicCountdown  ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നു.

13 ന് അബുദാബിയിലെ പ്രധാന കേന്ദ്രങ്ങൾ അലങ്കരിച്ചു. ഹോപ്പിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന വിക്ഷേപണ പ്രക്രിയ ആനിമേറ്റഡ് വീഡിയോ കാണിക്കുന്നു. അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്ത വീഡിയോയിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത് വരെയുണ്ട്.
ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലായിരിക്കും നിരീക്ഷണം. ഇവിടത്തെ സ്വദേശി എഞ്ചിനീയർമാരും വിദഗ്ധരും ഈ നിർണായക ദൗത്യത്തിന് തയ്യാറെടുക്കുകയാണ്.

അൽ ഖവാനീജിലെ ബഹിരാകാശ കേന്ദ്രത്തിലെ സംഘമാണ് ഹോപിനെ നിരീക്ഷിക്കുക. വിക്ഷേപണം നടന്നയുടൻ അവർ നിയന്ത്രണം ഏറ്റെടുക്കും.
റോക്കറ്റിൽ നിന്ന് വിക്ഷേപിച്ച നിമിഷം തൊട്ട് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നതുവരെ കണ്ണും കാതും മനസ്സും കൂർപ്പിക്കണം. ആദ്യ 30 ദിവസങ്ങളിൽ എല്ലാ ഡാറ്റയും റെക്കോർഡുചെയ്യും. ചൊവ്വയിലേക്കുള്ള 493,500,000 കിലോമീറ്റർ യാത്രക്കുള്ള ബാറ്ററിക്കു ശക്തി പകരാൻ ആവശ്യമായ ഊർജം സോളാർ പാനലുകൾ നൽകും. പക്ഷേ നിരീക്ഷണ സംഘം ഇത് ഉറപ്പാക്കണം.

അടുത്ത വർഷമാണ് പേടകം ചൊവ്വയിൽ എത്തുക. എമിറേറ്റ്‌സ് മാർസ് മിഷന്റെ (ഇഎംഎം) ഡെപ്യൂട്ടി പ്രോജക്ട് മാനേജർ സക്കറിയ അൽ ഷംസിയുടെ നേതൃത്വത്തിലാണ് ‘എം ബി ആർ എസ് സി നിരീക്ഷണ സംവിധാനം” പ്രവർത്തിക്കുക. ആദ്യ മാസത്തിനുശേഷം, ടീം ഏഴ് മാസത്തേക്ക് ആഴ്ചയിൽ രണ്ടുതവണ നിരീക്ഷണം നടത്തും. ഓരോ ബന്ധപ്പെടലും ആറ് മണിക്കൂർ നീണ്ടുനിൽക്കും.