Connect with us

Covid19

മെഡിക്കല്‍ കോളജിന് പുറത്തുള്ള കൊവിഡ് ഡ്യൂട്ടിക്കില്ലെന്ന് പി ജി ഡോക്ടര്‍മാര്‍

Published

|

Last Updated

തിരുവനന്തപുരം |  മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് പുറത്തുള്ള കൊവിഡ് ഡ്യൂട്ടി എടുക്കില്ലെന്ന് മെഡിക്കല്‍ പി ജി അസോസിയേഷന്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പി ജി ഡോക്ടര്‍മാരുടെ ഈ നിഷേധ നിലപാട്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെ വിന്യസിച്ചുകൊണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന് വിലങ്ങ് തടിയാവുന്നതാണ് പി ജി ഡോക്ടര്‍ അസോസിയേഷന്റെ നിലപാട്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലുമടക്കം ജോലി ചെയ്യുമ്പോഴാണ് പി ജി അസോസിയേഷന്റെ ഈ തീരുമാനം. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും ചര്‍ച്ച നടത്തുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ രോഗലക്ഷണങ്ങളില്ലാത്തവരേയും ചെറിയ ലക്ഷണങ്ങളുള്ളവരേയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഇവിടങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തി ചികില്‍സ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ മെഡിക്കല്‍ കോളജുകളിലായി 3000ത്തിലേറെ പി ജി വിദ്യാര്‍ഥികള്‍ ഉണ്ട്.

ഇവരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവിഡ് ഇതര ചികിത്സകള്‍ നിയന്ത്രിതമായി മാത്രമേ നടക്കുന്നുളളു എന്നതിനാല്‍ പി ജി വിദ്യാര്‍ഥികള്‍ താരതമ്യേന തിരക്കൊഴിഞ്ഞ അവസ്ഥയിലാണെന്നതും സര്‍ക്കാര്‍ കണക്കിലെത്തു. ഇതനുസരിച്ച് കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉള്ള തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ നിന്നുള്ള പി ജി ഡോക്ടര്‍മാരെ നിയോഗിച്ചെങ്കിലും ആരും ഡ്യൂട്ടിക്കെത്തിയില്ല.

Latest