National
സച്ചിൻ പൈലറ്റ് പുറത്ത്
ജയ്പൂർ| കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന സച്ചിൻ പൈലറ്റിനെതിരെ നടപടിയുമായി കോൺഗ്രസ്. രാജസ്ഥാൻ സംസ്ഥാനധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പൈലറ്റിനെ പുറത്താക്കി.
ബി ജെ പിയാണ് രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിലെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല സച്ചിൻ പൈലറ്റ് ബി ജെ പിയുമായി ഒത്തുകളിച്ചെന്നും ആരോപിച്ചു. സുർജേവാലയാണ് സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്. സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ട് മന്ത്രിമാരായ വിശ്വേന്ദർ സിംഗ്, രമേഷ് മീണ എന്നീ മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്. ഇതോടൊപ്പം പാർട്ടിയുടെ പുതിയ അധ്യക്ഷൻമാരെയും സുർജേവാല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വിശ്വാസവോട്ടെടുപ്പിനൊരുങ്ങുകയാണ് ബി ജെ പി. ഗോവിന്ദ് സിംഗ് ദതാസ്‌ത്രെയാണ് രാജസ്ഥാനിലെ പുതിയ പാർട്ടി അധ്യക്ഷൻ.
ഇന്ന് നടന്ന നിയമസഭാ പാർട്ടി യോഗത്തിലും പങ്കെടുക്കാതിരുന്ന സച്ചിൻ പൈലറ്റിനും മറ്റ് വിമത നിയമസഭാംഗങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നിയമസഭാംഗങ്ങൾ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടി വിമതർക്കെതിരെ പ്രവർത്തിക്കുന്നില്ലെങ്കിൽ അത് തെറ്റായ സൂചന നൽകുകയും വിശ്വസ്തരായ പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുകയും ചെയ്യുമെന്നും അവർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സച്ചിൻ പൈലറ്റ് ഒഴിവാക്കിയ രണ്ടാമത്തെ പാർട്ടി മീറ്റിംഗാണിത്.
ഇന്ന് രണ്ട് തവണ പ്രിയങ്കാ ഗാന്ധി സച്ചിനെ വിളിച്ച് നിയമസഭാ സമ്മേളനത്തിന് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു.