National
ബംഗാളിൽ ഡെപ്യൂട്ടി കലക്ടർ കൊവിഡ് ബാധിച്ച് മരിച്ചു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ
കൊൽക്കത്ത| ബംഗാളിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ പ്രവർത്തിച്ച ഡെപ്യൂട്ടി കലക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ഹുഗ്ലി ജില്ലയിലെ ചന്ദനഗർ ഡെപ്യൂട്ടി കലക്ടറായ ദേവ്ദത്ത റായ് (38) ആണ് മരിച്ചത്. ഹുഗ്ലി ജില്ലയിലെ കുടിയേറ്റക്കാർക്കിടയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിന്ന ആളാണ് ദേവ്ദത്ത റായ്.
ജൂലൈ മാസം ആദ്യമാണ് ഇവർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച നില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉദ്യോഗസ്ഥയുടെ മരണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം രേഖപ്പെടുത്തി. ഹൂഗ്ലി ജില്ലയിലെ കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് എത്തിക്കാനും അവർക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും മുൻ നിരയിൽ നിന്നയാളാണ് ദേവ്ദത്ത. ഇവരുടെ പ്രവർത്തനങ്ങൾ വ്യാപകമായി പ്രശംസ നേടിയിരുന്നു. തന്റെ ജോലിയിൽ ആത്മാർഥത പുലർത്തിയ ഒരാളെയാണ് നമുക്ക് നഷ്ടമാകുന്നത്. അവരുമട മരണം സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. ഉദ്യോഗസ്ഥയുടെ മരണത്തിൽ നടുക്കവും ദുംഖവും രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ദേവദത്തയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു.