National
അസമിൽ കനത്തമഴ തുടരുന്നു: ആറ് പേർ കൂടി മരിച്ചു
ഗുവാഹത്തി| അസമിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്നലെ ആറ് പേർ കൂടി മരിച്ചു. നിലവിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 ആയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. കാസിരംഗ ദേശീയോദ്ധ്യാനവും കടുവ സംരക്ഷണ കേന്ദ്രവും 95 ശതമാനവും വെള്ളത്തിനടിയിലായി.
നിലവിൽ വെള്ളപ്പൊക്കം 27 ജില്ലകളിലെ 2.1 ദശലക്ഷം ആളുകളെ ബാധിച്ചു. 480 ദുരിതാശ്വാസ ക്യാമ്പുകളിലായി 60,00 ത്തിലധികം ആളുകൾ അഭയം തേടിയിട്ടുണ്ടെന്നും അസം ദുരന്ത നിവാരണ സേനയുടെ പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ടിൽ പറയുന്നു.
നേപ്പാളിലെ ഹിമാലയൻ പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിൽ ഭൂരിഭാഗവും ജലനിരപ്പ് ഉയരുന്നതിനാൽ വടക്കൻ ബീഹാറിൽ വെള്ളപ്പൊക്കം കനക്കുകയാണ്. ഈ മാസം 16 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുവാഹത്തി, ദിബ്രുഗഡ്, ദുബ്രി, ഘോൾപാറ, ജോർഹട്ട്, സോണിറ്റപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്.