National
ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു
ന്യൂഡല്‍ഹി| പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി നിയമിച്ചു. ഹാര്‍ദിക്കിനെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റായി നിയമിക്കാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് അനുമതി നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പിന്നാക്കാവിഭാഗക്കാര്‍ക്കുള്ള ക്വാട്ട ആനുകൂല്യങ്ങള്‍ പട്ടീദാര്‍ സമൂഹത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2015ല്‍ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് ഹാര്‍ദിക് അറിയപ്പെടാന്‍ തുടങ്ങിയത്. 2019 മാര്‍ച്ച് 12നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്.
ഒരു കേസില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനായില്ല. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് ജാംനഗറില്‍ നിന്ന് മത്സരിക്കുന്നതിന് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഹാര്‍ദിക്കിന്റെ പട്ടീദാര്‍ ആനമത് ആന്ദോളന്‍ സമിതി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു.
സര്‍ക്കാര്‍ ജോലികളിലും കോളജ് പ്രവേശനത്തിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ മുമ്പന്തിയില്‍ നിന്നത് ആനമത് ആന്ദോളന്‍ സമിതിയായിരുന്നു.