National
വെട്ടുകിളി ആക്രമണം; ഇന്ത്യക്ക് മുന്നറിയിപ്പുമായി യു എൻ
ന്യൂഡൽഹി| വെട്ടുകിളി ആക്രമണത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി യു എൻ. അടുത്ത നാലാഴ്ചക്കുള്ളിൽ വെട്ടുകിളി ആക്രമണത്തിൽ ഇന്ത്യ അതീവ ജാഗ്രത പാലിക്കണമെന്നാണ് യു എന്നിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്ക് മുന്നറിയിപ്പുമായി യു എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ)രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, സുഡാൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, സൊമാലിയ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുണ്ട്. അതേസമയം മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ത്യൻ ഗവൺമെന്റ് വേണ്ട നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വെട്ടുകിളി ആക്രമണത്തെ തടയാനായി ഏറ്റവും പുതിയ ടെക്‌നോളജിയായ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാൻ തീരുമാനിച്ചു. വെട്ടുകിളി വിരുദ്ധ ഓപ്പറേഷനിൽ വ്യോമസേന ആദ്യമായി രണ്ട് എം ഐ 17 ഹെലികോപ്റ്ററുകൾ വിന്യസിച്ചിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ വെട്ടുകിളി ആക്രമണമുണ്ടായ സംസ്ഥാനമാണ് രാജസ്ഥാൻ. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാർ എന്നീ സംസ്ഥാനങ്ങളിലഉം വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഇപ്പോൾ തന്നെ വെട്ടുകിളികളുമട പ്രജനനം നടക്കുന്നുണ്ട്. ജൂലൈയോടെ ഇവയുടെ മുട്ടകൾ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഓഗസ്റ്റ് പകുതിയോടെ വെട്ടുകിളിക്കൂട്ടങ്ങൾ രൂപംകൊള്ളുമെന്നും യു എൻ ഭക്ഷ്യവകുപ്പ് പറഞ്ഞു.