Kerala
കേരള കോൺഗ്രസ് ജനപിന്തുണയുള്ള പാർട്ടിയെന്ന് ആവർത്തിച്ച് കോടിയേരി
തിരുവനന്തപുരം | ജോസ് പക്ഷത്തിന്റെ ഇടതുപ്രവേശം രാഷ്ട്രീയ നിലപാട് അനുസരിച്ചെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് വിഭാഗവുമായി എൽ ഡി എഫ് ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. പ്രതിസന്ധിയിലായ യു ഡി എഫിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽ ഡി എഫിനില്ല. ഓരോ പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. ഇക്കാര്യത്തിൽ സി പി ഐയോട് ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കോടിയേരി വ്യക്തമാക്കി.
ജോസ് വിഭാഗത്തെ പുറത്താക്കിയത് യു ഡി എഫിനെ ശിഥിലമാക്കും. യു ഡി എഫ് ഇപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. അവർ ഹെഡ്മാസ്റ്ററും കുട്ടിയും കളിക്കുകയാണ്. ജോസ് വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. ഒറ്റക്ക് നിന്നാൽ ആരുമൊരു ശക്തിയല്ല എന്ന് കാനം പറഞ്ഞത് ശരി തന്നെയാണ്.
കേരള കോൺഗ്രസ് ജനപിന്തുണയുള്ള പാർട്ടിയാണെന്ന് ആവർത്തിച്ച കോടിയേരി 1965ലെ ചരിത്രം ഓർമിപ്പിച്ചു. ഒരു തിരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ജനപിന്തുണ നഷ്ടമായി എന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.
സി പി ഐയുമായുള്ള എതു പ്രശ്‌നവും ഞങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാറുണ്ടെന്നും കോടിയേരി പറഞ്ഞു.