National
അസം വെള്ളപ്പൊക്കം; മരണം 13 ആയി
ഗുവാഹത്തി | പുതുതായി നാല് ജില്ലകൾ കൂടി വെള്ളത്തിനടിയിലായതോടെ അസമിലെ വെള്ളപ്പൊക്കം ഭീകരാവസ്ഥയിലേക്ക് നീങ്ങുന്നു. ഏകദേശം 1.89 ലക്ഷം ആളുകളെ നേരിട്ട് ബാധിച്ച പ്രളയത്തിൽ 13 പേർ ഇതുവരെ മരിച്ചു.
91,000ത്തോളം ആളുകൾ ദുരിതബാധിതരായ ധേമാജി ജില്ലയിലാണ് ഇന്ന് ഒരാൾ മരിച്ചത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (എ എസ് ഡി എം എ) പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ടിലാണ് പുതിയ മരണത്തെക്കുറിച്ച് രേഖപ്പെടുത്തിയത്.
പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസപ്രവർത്തകർ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ നിർദേശം നൽകി. അഞ്ച് ജില്ലകളിലായി 49 ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണവിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് അസമിൽ പ്രളയം രൂക്ഷമായത്. 19,430 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. റോഡുകളും മറ്റും ഒലിച്ചു പോയി. കൂടാതെ, വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.