Connect with us

Thrissur

കോവിഡ് 19 :ആഴ്ചയിൽ ഒരിക്കൽ അണുനശീകരണം നടത്തണം; മന്ത്രി എ സി മൊയ്തീൻ

Published

|

Last Updated

തൃശൂർ | കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിൽ ഒരു തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിൽ അണുനശീകരണം നടത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്-മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജില്ലയിലാകെയുളള മാർക്കറ്റുകളും പൊതുഇടങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസുകൾ, വൃത്തിക്കാവശ്യമായ ഫ്യൂമിക്കേറ്റർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സാധിക്കുമെങ്കിൽ വാങ്ങി ഉപയോഗിക്കണം. മഴക്കാലത്തെ വെളളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ആളുകളെ മാറ്റിപാർപ്പിക്കേണ്ടിവന്നാൽ ആവശ്യമായ കെട്ടിടസൗകര്യങ്ങൾ മുൻകൂട്ടി കണ്ടെത്താൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനിച്ചു.

ഇത് സംബന്ധിച്ച് പഞ്ചായത്ത്തല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കും. കോവിഡ് സെന്റർ ക്ലെയിമിന്റെ ഭാഗമായ തുക ലഭിക്കാനുളള പഞ്ചായത്തുകൾ വിശദമായ വിവരം ഡിഡി പഞ്ചായത്തിനെ അറിയിക്കണം. ഡിഡിപി ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ജില്ലാ കളക്ടർ എസ്.ഷാനവാസ്, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം സി റെജിൽ, ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ വി അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു. യോഗശേഷം മന്ത്രി എ സി മൊയ്തീൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ അണുനശീകരണം നടത്തിയ ശക്തൻ മാർക്കറ്റ് സന്ദർശിച്ചു.