Connect with us

National

ലഫ്. ഗവര്‍ണറുടെ ഉത്തരവ് അംഗീകരിച്ച് കെജരിവാള്‍; വെല്ലുവിളിയെന്ന് പ്രതികരണം

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ തലസ്ഥാനത്തെ ആശുപത്രികളില്‍ ഡല്‍ഹിവാസികള്‍ക്ക് മാത്രം കൊവിഡ് ചികിത്സ നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കിയ ലെഫ്.ഗവര്‍ണറുടെ നടപടി അംഗീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എന്നാല്‍ ലഫ്. ഗവര്‍ണറുടെ ഉത്തരവ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വലിയ പ്രശ്‌നവും വെല്ലുവിളിയും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ചികിത്സ നല്‍കുന്നത് വലിയ വെല്ലുവിളിയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സേവിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും ചികിത്സ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കും – കെജരിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ ആശുപത്രികളിലെ ചികിത്സയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇനി ഡല്‍ഹിക്ക് പുറത്തുള്ളവര്‍ക്ക് ചികിത്സ നല്‍കില്ലെന്ന് കെജ്‌രിവാള്‍ ഉത്തരവിറക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിള്‍ എല്ലാവര്‍ക്കും ചികിത്സ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍ ഉത്തരവിറക്കുകയായിരുന്നു. ഡല്‍ഹിക്കാര്‍ അല്ലെന്ന പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കില്ലെന്നാണ് ലഫ്. ഗവര്‍ണര്‍ വ്യക്തമാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഏര്‍പ്പെട്ടവരില്‍ ലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന നടത്തേണ്ടെന്ന ഉത്തരവും ലെഫ്.ഗവര്‍ണര്‍ റദ്ദാക്കിയിട്ടുണ്ട്.